മംഗളൂരുവിൽ എം.ഡി.എം.എയുമായി മലയാളികൾ ഉൾപ്പെടുന്ന സംഘം അറസ്റ്റില്‍. ബെംഗളൂരുവിൽ നിന്നു വടക്കന്‍ കേരളത്തിലെ ക്യാംപസുകളിലേക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണു പിടിയിലായത്.
കാർ വാടകയ്ക്കെടുത്ത് എം.ഡി. എം .എ. ഉൾപ്പെടെയുള്ള ലഹരി വസ്തുക്കള്‍ വിവിധ ജില്ലകളിലെ ക്യാംപസുകളില്‍ വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണു മംഗളൂരു പൊലീസിന്റെ നീക്കത്തില്‍ കുരുങ്ങിയത്. കാസർകോട് കളനാട് സ്വദേശി ഷാജഹാൻ, ദേലമ്പാടി ദേവര്‍ഡ്ക്ക വീട്ടില്‍ മുഹമ്മദ് നിഷാദ്, മടിക്കേരി സ്വദേശി മൺസൂര്‍ എന്നിവര്‍ ബെംഗളുരുവില്‍ നിന്നു വരുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. ഇവരുടെ കാറിന്റെ രഹസ്യ അറയില്‍ നിന്ന് 42 ഗ്രാം എം.ഡി.എം.എ., വിലകൂടിയ ആഭരണങ്ങള്‍, നിരവധി മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. വടക്കന്‍ കേരളത്തിലെ ക്യാംപസുകളിലാണു സംഘത്തിന്റെ പ്രധാന വില്‍പനയെന്നു പൊലീസ് പറഞ്ഞു. ഷാജഹാനെതിരെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് മേൽപറമ്പ്, ബേക്കൽ, വിദ്യാനഗർ, കുമ്പള, കാസർകോട് പോലീസ് സ്റ്റേഷനുകളിലെ 7 കേസുകളിലെ പ്രതിയാണ്. മുഹമ്മദ് നിഷാദ് കര്‍ണാടക പുത്തൂർ നഗർ, മടിക്കേരി പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കുസുകളിലെ പ്രതിയാണ്.