ക്ഷേത്ര ദർശനത്തിനിടയിൽ വയോധികയെ ആക്രമിച്ച്, സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം ശംഖുംമുഖത്താണ് സംഭവം. ഡൽഹി സ്വദേശിനികളായ റോഷിനി (20), മല്ലിക (62), മഞ്ജുള (40) എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഉജ്ജയിനി മഹാകാളി ദേവീ ക്ഷേത്രത്തിലെത്തിയ ചിറയന്നൂർ സ്വദേശിയായ രാധാമണിയുടെ (65) കഴുത്തിൽ കിടന്ന 2 പവനോളം വരുന്ന മാലയാണ് കവരാൻ ശ്രമിച്ചത്. പിറകുവശത്ത് തൊഴാനെന്ന തരത്തിൽ നിന്ന ഇവർ മൂന്നുപേരും, തന്ത്രപൂർവം രാധാമണിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. കഴുത്ത് വേദനിച്ചതോടെ രാധാമണി പിന്നിലേക്ക് നോക്കി. സ്ത്രീകൾ മാലയിൽ പിടിച്ചിരിക്കുന്നത് കണ്ടതോടെ അവർ നിലവിളിച്ചു.
വയോധികയുടെ നിലവിളി ഉച്ചത്തിലായതോടെ, മൂന്നംഗസംഘം രാധാമണിയെ മർദ്ദിച്ച് മാല കൈക്കലാക്കാൻ ശ്രമിച്ചു. നാട്ടുകാരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഓടിയെത്തിയാണ് മൂന്നുപേരെയും പിടികൂടി പൂന്തുറ പൊലീസിന് കൈമാറിയത്. ആറ്റുകാൽ പൊങ്കാലയുടെ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇത്തരം മോഷണ സംഘങ്ങളെ സൂക്ഷിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.