ഏഴാംക്ലാസ് വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടിയ എസ്.ഐക്കെതിരെ കേസെടുത്ത് കഴക്കൂട്ടം പൊലീസ്. മേനംകുളം പാൽക്കര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ചിറയിൻകീഴ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ വി.എസ് ശ്രീബു ഏഴാംക്ലാസ് വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
എസ്ഐയുടെ ആക്രമണത്തിൽ വലതുകാലിന് പരുക്കേറ്റ മേനംകുളം ഏറത്തുവീട്ടിൽ വിനായകൻ (13) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിനായകന്റെ അച്ഛൻ എസ്.എസ്. സുമേഷും ശ്രീബുവും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിനായകന്റെ അമ്മ ആർ.എസ്. അശ്വതി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
ക്ഷേത്രത്തിലെ തൂക്ക ദിവസമായ വ്യാഴാഴ്ച രാത്രിയിൽ ക്ഷേത്രത്തിനു സമീപം നിൽക്കുകയായിരുന്ന വിനായകനെ, ഡ്യൂട്ടിയിലല്ലാതിരുന്ന ശ്രീബു പിടിച്ചുതള്ളുകയും ചവിട്ടുകയുമായിരുന്നുവെന്നാണ് പരാതി. ഉത്സവക്കമ്മിറ്റി ഭാരവാഹി കൂടിയായ ശ്രീബു, ക്ഷേത്ര പരിസരത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടാണ് വിനായകനെ ആക്രമിച്ചത്.