ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ ഓശാന ഞായറിനോട് അനുബന്ധിച്ച് നടത്താനിരുന്ന 'കുരിശിന്‍റെ വഴി'ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. സെന്‍റ് മേരീസ് പള്ളി മുതല്‍ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ വരെയുള്ള പ്രദക്ഷിണത്തിനാണ് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചത്. അതേസമയം പൊലീസിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി ഓശാന ഞായര്‍ ദിനം കുരിശിന്‍റെ വഴി നടത്താറുണ്ടെന്നും രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കുചേരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പും സമാനമായി അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.