മദ്യപിച്ച് ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടതിന്‍റെ വൈരാഗ്യത്തില്‍, ക്രൂരമായൊരു കൊലപാതകമാണ് കാസർകോട് അരങ്ങേറിയിരിക്കുന്നത്. യുവതിയുടെ മേല്‍ ടിന്നറൊഴിച്ച്, തീയിട്ട ശേഷം തമിഴ്നാട് സ്വദേശിയായ രാമാമൃതം അവിടെ നിന്നിറങ്ങി ഓടുകയായിരുന്നു.
ഏപ്രില്‍ എട്ടിന് നടന്ന സംഭവത്തില്‍, ശരീരത്തില്‍ അന്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ ബേഡകം മണ്ണടുക്കം സ്വദേശി രമിത മംഗളൂരുവിലെ ആശുപത്രിയിൽ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.
രമിതയുടെ പലചരക്ക് കടയ്ക്ക് സമീപമായിരുന്നു രാമാമൃതത്തിന്‍റെ ഫർണിച്ചർ കട. ഇയാൾ മദ്യപിച്ച് ശല്യം ചെയ്യുന്നത് പതിവായതോടെയാണ്, രമിത പൊലീസിൽ പരാതി നൽകിയത്. പൊലീസ് പ്രശ്നത്തിന്‍ ഇടപെട്ടു. രാമാമൃതത്തോട് കടയൊഴിഞ്ഞ് പോകണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ വൈരാഗ്യത്തിലാണ് രമിതയുടെ മേല്‍ ടിന്നര്‍ ഒഴിച്ച് രാമാമൃതം തീകൊളുത്തിയത്.
സംഭവത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച രാമാമൃതത്തെ പ്പിരദേശവാസികളാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പൊള്ളലേറ്റ രമിതയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മംഗളൂരുവിലേക്കും മാറ്റുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.