Image Credit; x
എട്ട് മാസം ഗർഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവിന്‍റെ ക്രൂരത. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. രാവിലെയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ജ്ഞാനേശ്വര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴുകാരിയായ അനുഷയാണ് കൊല്ലപ്പെട്ടത്.
അനുഷയും ജ്ഞാനേശ്വറും തമ്മില്‍ ഇടക്കിടെ വഴക്കിടാറുണ്ടെന്ന് സമീപ വാസികളും പറയുന്നു. രാവിലെയുണ്ടാത്ത തര്‍ക്കത്തിനിടെ, ജ്ഞാനേശ്വര്‍ അനുഷയുടെ കഴുത്തുഞെരിക്കുകയായിരുന്നു. 8 മാസം ഗര്‍ഭിണിയായ യുവതി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുറച്ച് സമയത്തിനവ് ശേഷം അവൾ ബോധരഹിതയായി നിലത്തുവീണു.
അപകടാവസ്ഥ തിരിച്ചറിഞ്ഞ ജ്ഞാനേശ്വര്‍ ഭാര്യയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ മരിച്ചുവെന്ന വിവരം സ്ഥിരീകരിച്ചതോടെ ഇയാള്‍ പൊലീസിൽ കീഴടങ്ങുകയായിരുന്നു. വിശാഖപട്ടണത്തെ പിഎം പാലെമിലെ ഉദ കോളനിയില്‍ വെച്ചാണ് ഗര്‍ഭിണിയായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്.
നഗരത്തിലെ സാഗർനഗർ വ്യൂപോയിന്റിന് സമീപം ഫാസ്റ്റ് ഫുഡ് സെന്റർ നടത്തുന്നയാളാണ് ജ്ഞാനേശ്വര്‍. മൂന്ന് വർഷം മുമ്പ് പ്രണയ വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസവും തര്‍ക്കവുമുണ്ടായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിച്ചു.