TOPICS COVERED

തന്‍റെ ആരോപണങ്ങളുടെ പേരില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മുതുകത്ത് തിരുവനന്തപുരം നഗരത്തിന്‍റെ റൂട്ട്മാപ്പ് പതിയുമെന്ന് പി.വി. അന്‍വര്‍ പറഞ്ഞത് സത്യമായി.പക്ഷേ പ്രതിപക്ഷ സംഘടനക്കാരുടെ മുതുകിനിടിച്ചും തലയടിച്ച് പൊട്ടിച്ചും കുപ്പിയാലാക്കാവുന്നതല്ല അന്‍വര്‍ എം.എല്‍.എ തുറന്ന് വിട്ട ഭൂതം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആളെ കൊല്ലിക്കുന്ന, സ്വര്‍ണക്കടത്തില്‍ പങ്കുള്ള. നിയമ വിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ,ദാവൂദ് ഇബ്രാഹിമിനു തുല്യനായ വില്ലനാണെന്നാണ് പറയുന്നത്. മുന്‍ പത്തനംതിട്ട എസ്. പി സുജിത് ദാസ് കസ്റ്റഡി കൊല ഒതുക്കുന്ന, മരം മുറിച്ച് കടത്തുന്ന,സ്വര്‍ണം പൊട്ടിക്കല്‍ വീരനും. ഇതെല്ലാമറിയുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഈ കൂട്ടരെയെല്ലാം സംരക്ഷിക്കുന്നു. അന്‍വര്‍ എം.എല്‍.എ പറഞ്ഞ ഈ കാര്യങ്ങളെന്തെങ്കിലും ഫോണ്‍ ചോര്‍ത്തലടക്കം തെറ്റെന്ന് പറയാന്‍ സര്‍ക്കാരില്‍ നിന്നും ആര്‍ക്കും ഇതുവരെ ധൈര്യം ഉണ്ടായിട്ടുമില്ല. ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥരും ഇപ്പോഴും കേരള പൊലീസില്‍ തുടരുന്നു. കൗണ്ടര്‍ പൊയിന്‍റ് ആഭ്യന്തര മന്ത്രിയോട് പ്രത്യേകിച്ചും ചോദിക്കുന്നു, അജിത്തിനെയും സുജിത്തിനെയും ഭയമാണോ?