കൊച്ചിയില്‍ ജപ്തി ചെയ്ത വീട്ടില്‍ നിന്ന് ബാങ്കുകാര്‍ ഇറക്കിവിട്ട വളര്‍ത്തു നായ്ക്കള്‍ക്ക് അഭയം. റോഡില്‍ അലഞ്ഞുനടന്ന ഗര്‍ഭിണി അടക്കം രണ്ടു നായകളെ എസ്പിസിഎ രക്ഷിച്ച് റസ്ക്യു ഹോമിലേയ്ക്ക് കൊണ്ടുപോയി. ബാങ്കിനെതിരെ പൊലീസില്‍ പരാതി നല്‍കി.

ബ്യൂട്ടിയെ അച്ചാമ്മ വേദനയോടെ യാത്രയാക്കി. നഷ്ടമായ കിടപ്പാടം എന്നെങ്കിലും തിരികെ കിട്ടുമെന്നും ബ്യൂട്ടിക്കൊപ്പം കഴിയാമെന്നും വെറുതെയെങ്കിലും മോഹിച്ചു. വീട് ബാങ്ക് ജപ്തി ചെയ്തതോടെ അച്ചാമ്മ ഇപ്പോള്‍ കഴിയുന്നത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലാണ്. ഓമനിച്ച് വളര്‍ത്തിയ നായ്ക്കളെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ല. കാക്കനാട് കെ.കെ റോഡില്‍ വായ്പാ കുടിശികയുടെ പേരില്‍ ജപ്തി ചെയ്ത അച്ചാമ്മയുടെ വീട്ടിലെ രണ്ടു വളര്‍ത്തു നായ്ക്കളെ ബാങ്ക് അധികൃതര്‍ റോഡിലേയ്ക്ക് ഇറക്കി വിട്ടത് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നായകളെ എസ്പിസിഎ രക്ഷിച്ച് റസ്ക്യു ഹോമിലേയ്ക്ക് കൊണ്ടുപോയി. 

നായ്ക്കളെ വീട്ടില്‍ തന്നെ പാര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട ഉടമ അച്ചാമ്മയെ പൊലീസ് അടക്കം എത്തിയാണ് അനുനയിപ്പിച്ചത്. രണ്ടു വര്‍ഷം മുന്‍പ് ജപ്തി ചെയ്ത വീട്ടിലെ നായ്ക്കളെ അവിടെ തന്നെ കഴിയാന്‍ ബാങ്ക് നേരത്തെ അനുവദിച്ചു. എന്നാല്‍ വീടിന് കാവലായി ഏര്‍പ്പെടുത്തിയ സുരക്ഷാ ജീവനക്കാരുടെ സേവനം തിങ്കളാഴ്ച്ച അവസാനിപ്പിക്കുകയും നായ്ക്കളെ റോഡിലേയ്ക്ക് ഇറക്കിവിടുകയുമായിരുന്നു.