പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിൽ ഏഴംകുളം– കൈപ്പട്ടൂര്‍ റോഡ് , അനുബന്ധ ഓട നിര്‍മാണത്തെ ചൊല്ലിയുള്ള തര്‍ക്കം മന്ത്രി ഭര്‍ത്താവും – പ്രതിപക്ഷാംഗങ്ങളും തമ്മിലുള്ള തെരുവുസംഘര്‍ഷമായി മാറുന്നതാണ് ഇന്ന് കണ്ടത്.
മന്ത്രി വീണാജോര്‍ജിന്‍റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്‍റെ കെട്ടിടത്തിനു മുന്നിൽ ഓടയുടെ ഗതി മാറ്റി എന്ന ആരോപണത്തില്‍ തുടങ്ങി, ഒടുവില്‍ സ്ഥലത്തെ കോണ്‍ഗ്രസ് ഓഫീസ് പുറമ്പോക്കിലാണെന്ന മറുപടി ആരോപണത്തില്‍ വരെ എത്തി കാര്യങ്ങള്‍. ഇന്ന് കോണ്‍ഗ്രസ് വെല്ലുവിളിക്ക് പിന്നാലെ , ജോര്‍ജ്.. സ്ഥലത്തെ കോൺഗ്രസ് ഓഫീസിനു മുന്നിലെ റോഡ് അളക്കാൻ എത്തിയതോടെ കാര്യങ്ങള്‍ സംഘര്‌ഷത്തിലേക്ക് മാറി.
ഒറ്റമാത്രയില്‍ പ്രാദേശിക പ്രശ്നമെന്ന് തോന്നുമെങ്കിലും സംസ്ഥാനത്തെ മന്ത്രിയുടെ ഭര്‍ത്താവ് തന്നെ തെരുവിലിറങ്ങി പ്രതിപക്ഷ സംഘടനാ പ്രതിഷേധങ്ങളെ നേരിടുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. തന്‍റെ പേഴ്സണല്‍ സ്റ്റാഫിന് കൈക്കൂലി കൊടുത്തു എന്ന് വരുത്തി തീര്‍ക്കാനുള്ള ഹരിദാസന്‍ എപ്പിസോഡിന് ശേഷം തന്നെയും കുടുംബത്തെയും അപമാനിക്കാനുള്ള നീക്കമാണിത് എന്നാണ് മന്ത്രി വീണാജോര്‍ജ്, ഭര്‍ത്താവിനെതിരെയുള്ള ആരോപണത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിലെഴുതിയത്. എന്നാല്‍, വിഷയത്തില്‍ പ്രാദേശിക സിപിഎം നേതൃത്വം വീണാജോര്‍ജിന്‍റെ ഭര്‍ത്താവിന്‍റെ നിലപാടുകള്‍ക്ക് എതിരാണ് എന്നത് ശ്രദ്ധേയം. ടോക്കിങ് പോയ്ന്‍റ് ചോദിക്കുന്നു.. കൊടുമണ്ണിലെ ഓടവളവില്‍ കുടുങ്ങിയതാര് ?