രാജ്യത്തെ അതിപ്രധാന പരീക്ഷകളില്‍ ഗുരുതരക്രമക്കേടിന്‍റെ നിഴല്‍ വീണിരിക്കുന്നു. എല്ലാ കൊല്ലവും പലവിവാദങ്ങളിലൂടെ കടന്നുപോയ നീറ്റ് പരീക്ഷ ഇക്കൊല്ലം നേരട്ടിത്... ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംശയവും ചിലര്‌ക്ക് അനാവിശ്യ ഗ്രേസ് മാര്‍ക്ക് നല്‍കി എന്നുമുള്ള വിവാദം. പരീക്ഷ സമയത്ത് തന്നെ ആക്ഷേപമുയര്‍ന്നിട്ടും അവഗണിച്ചു കേന്ദ്രവും ഈ പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും. ഇക്കാര്യത്തില്‍ കേസും തെരുവില്‍ പ്രതിഷേധവും തുടരുന്നതിനിടെ മിനിയാന്ന് കേന്ദ്രത്തിന്‍റെ മറ്റൊരു ഞെട്ടിക്കുന്ന നടപടി. 11 ലക്ഷം പേരെഴുതിയ മറ്റൊരു ദേശീയ പരീക്ഷയായ യുജിസി നീറ്റ് റദ്ദാക്കി. അവിടെയും കാരണം ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംശയം. ഇന്നിപ്പോ ഈ ക്രമക്കേടുകളില്‍ രാജ്യവ്യാപക പ്രതിഷേധത്തിലാണ് വിദ്യാര്‍ഥി സംഘടനകള്‍. എബിവിപി പോലും പരീക്ഷാ ഏജന്‍സിക്കെതിരെ തിരിഞ്ഞു. ഉക്രയിൻ ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് ചോദ്യ പേപ്പർ ചോർച്ച തടയാനാകുന്നില്ല എന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ അഴിമതിയോടെ ലാബുകളായി. ആർഎസ്എസ് വിദ്യാഭ്യാസ മേഖലയെ തകർത്തെന്നും ആക്ഷേപിച്ച രാഹുല്‍ അംഗബലം കൂടിയ പ്രതിപക്ഷത്തിന്‍റെ കരുത്തിനെക്കുറിച്ചും സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. ചുരുക്കത്തില്‍ മൂന്നാം മോദി സര്‍ക്കാരിനെതിരെ ആദ്യത്തെ ശക്തമായ പ്രതിഷേധത്തിന് പരീക്ഷ ക്രമക്കേട് വഴിയൊരുക്കുകയാണ്. കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും, വിദ്യാര്‍ഥി ആശങ്ക അകറ്റാനെങ്കിലും ഇതുവരെ പ്രധാനമന്ത്രി മിണ്ടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ടോക്കിങ് പോയ്ന്‍റ് ചോദിക്കുന്നു, പരീക്ഷകള്‍ നീറ്റല്ലാതാക്കിയത് ആര് ?..