indrans

മലയാള സിനിമയില്‍ രണ്ട് ഇന്ദ്രന്‍സുമാരാണ്. പഴയ ഇന്ദ്രന്‍സും പുതിയ ഇന്ദ്രന്‍സും, രണ്ടും പ്രിയങ്കരമാണ്. അന്ന് ചിരിപ്പിക്കാനായി മാത്രമുള്ള വേഷങ്ങള്‍. അതും ആത്മാര്‍ത്ഥമായി തന്നെ കെട്ടിയാടി തുന്നലുകാരനായിരുന്ന സുരേന്ദ്രന്‍.  ഇന്ന് ആളും അരങ്ങും അടിമുടി മാറി. ഒരു നോട്ടം കൊണ്ട്. ചലനം കൊണ്ട്, കാഴ്ചക്കാരുടെ മനസില്‍ ചൂഴ്ന്നിറങ്ങാന്‍ ഈ നടന് ഇന്ന് കഴിയുന്നുണ്ട്, കഥാവശേഷനിലെ കള്ളനും അപ്പോത്തിക്കിരിയിലെ ജോസഫും മണ്‍റോ തുരുത്തിലെ മുത്തച്ഛനും ഉടലിലെ കുട്ടിച്ചായനും. പിന്നെ ഹോമിലെ ഒലിവറും 2018ലെ അന്ധനായ ദാസേട്ടനും ആ നിരയിലെ ചിലര്‍ മാത്രം

 

ഒരു ചിരി കൊണ്ട്, ലാളിത്യം തുളുമ്പുന്ന സംസാരം കൊണ്ട് ആരുടെയും ഇഷ്ടം പിടിച്ചുവാങ്ങുന്ന പ്രകൃതക്കാരന്‍. പേരിന് പോലും ഹേറ്റേഴ്സ് ഇല്ലാത്ത നടന്‍‌.. അതാണ് ഈ മനുഷ്യന്‍റെ വിജയമന്ത്രവും. താരത്തിനപ്പുറം മണ്ണില്‍ ചവിട്ടി നിന്ന്, ജനറല്‍ കമ്പാര്‍ട്ട്മെെന്റില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരന്‍.. ചിരിയുടെ കാഴ്ചയില്‍ നിന്ന് ഉള്ളുപൊള്ളിക്കുന്ന കഥാപാത്രങ്ങളിലേക്കുള്ള ആ ചുവടുമാറ്റം മലയാളി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്.. വസ്ത്രാലങ്കാരകനായി സിനിമയിലെത്തി നടനായി രൂപാന്തരപ്പെട്ട ചരിത്രം. താരങ്ങള്‍ക്ക് കുപ്പായങ്ങളേറെ തുന്നിയിട്ടും ഒരിക്കലും താരമെന്ന കുപ്പായം സ്വയം അണിഞ്ഞിട്ടില്ല ഈ മനുഷ്യന്‍. ആ കുപ്പായം തുന്നാതെ തന്നെ മലയാളിക്ക് ഇന്ദ്രന്‍സ് ഏറെ പ്രിയപ്പെട്ടവനാണ്. എളിമ മുറ്റുന്ന ചിരിയുമായി ഇനിയും ആ യാത്ര തുടരട്ടെ. കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക്.

 

വിഡിയോ