ragava-life-story

TAGS

ഇനി എന്റെ ട്രസ്റ്റിലേക്ക് ആരും പണം അയക്കരുത്. എന്റെ കുഞ്ഞുങ്ങളെ ഞാന്‍ നോക്കിക്കോളാം. ഞാന്‍ ഡാന്‍സ് മാസ്റ്ററായി ഇരിക്കുമ്പോഴാണ് ട്രസ്റ്റ് ആരംഭിച്ചത്. അന്ന് 60 കുട്ടികളുണ്ടായിരുന്നു. അതില്‍ ഗുരുതര അസുഖങ്ങള്‍ ഉള്ള കുട്ടികളും ഉണ്ടായിരുന്നു. അന്ന് അവരെ നോക്കാന്‍ വേണ്ടി ഞാന്‍ സഹായം ചോദിച്ചു. എന്നാല്‍ ഇന്ന് കഥ മാറി. വര്‍ഷം മൂന്ന് സിനിമകള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ഇഷ്ടം പോലെ പണമുണ്ട്. എന്റെ മനസാക്ഷി തന്നെ എന്നോടു ചോദിക്കുന്നു ആവശ്യത്തിന് പണം നീ തന്നെ ഉണ്ടാക്കുന്നണ്ടല്ലോ പിന്നെ എന്തിനാണ് സഹായം ചെയ്യാന്‍ മറ്റുള്ളവരുടെ പണം. അതുകൊണ്ട് ദയവായി പണം അയക്കരുത്. പണം നല്‍കണമെന്നുള്ളവര്‍ പണം ആവശ്യമുള്ള ഒട്ടേറെ ട്രസ്റ്റുകളുണ്ട് അവര്‍ക്ക് നല്‍കണം. അല്ലെങ്കില്‍ നിങ്ങളുടെ കൈ െകാണ്ട് തന്നെ ആരുമില്ലാത്ത മക്കള്‍ക്ക് െകാടുക്കണം.. ഭക്ഷണം നല്‍കി ഒരാളെ തൃപ്തനാക്കാം. പണം നല്‍കി അതിന് സാധിക്കില്ല എന്ന് പറയാറുണ്ട്. എന്നാല്‍ അവിടെയാണ് ഈ മനുഷ്യനും അദ്ദേഹത്തിന്റെ വാക്കുകളും വ്യത്യസ്ഥമാകുന്നത്. വിശപ്പിന്റെ വിലയും അമ്മയുടെ കഷ്ടപ്പാടുകളുടെ മഹത്വവും സ്വന്തം ജീവിതം െകാണ്ട് തന്നെ പഠിച്ച് പാസായ മക്കള്‍ സൂപ്പര്‍സ്റ്റാര്‍. രാഘവാ ലോറന്‍സ്.

 

 

വാക്കുകളിലല്ല, പ്രവൃത്തികളില്‍ വിശ്വസിക്കുന്ന, അത് ജീവിതം െകാണ്ട് കാണിച്ചുതരുന്ന തമിഴകത്തിന്റെ നന്‍മ മരം. വിശേഷങ്ങളും വിശേഷണങ്ങളും ഏറെയുണ്ട് രാഘവ ലോറന്‍സിന്. വെള്ളിത്തിരയ്ക്ക് അപ്പുറത്ത് അയാളെ കാത്തിരിക്കുന്ന ആയിരങ്ങളുണ്ട്. വിശന്ന് കയറി ചെല്ലുന്നവന് ഇലയിട്ട് വിളമ്പാനുള്ള മനസ്സുള്ളവന്‍, രോഗം െകാണ്ടും ദാരിദ്ര്യം െകാണ്ടും എനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ല, ആ കുറവ് മറ്റൊരു കുഞ്ഞിനും ഉണ്ടാകരുതെന്ന് കരുതി, പഠിക്കാന്‍ മാര്‍ഗമില്ലാത്ത കുഞ്ഞുങ്ങളെ തേടികണ്ടെത്തി പഠനത്തിന് വഴിതെളിക്കുന്നവന്‍, മാരക രോഗങ്ങള്‍ െകാണ്ട് വേദന തിന്ന് കഴിയുന്ന കുഞ്ഞുങ്ങളെ, സ്വപ്നങ്ങള്‍ക്ക് അവധി നല്‍കുന്ന കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാന്‍ മനസ്സുള്ളവന്‍. തലയില്‍ തുണിചുറ്റി, മുഖം മറച്ച്, ഓട്ടോയില്‍ വന്നിറങ്ങി ആരോരും അറിയാതെ തെരുവില്‍ പട്ടിണിയായവര്‍ക്ക് അന്നമൂട്ടി മടങ്ങുന്നവന്‍. ഇങ്ങനെ മനുഷ്യപ്പറ്റിന്റെ ഭാവത്തില്‍ അഭിനയിക്കാത്ത തെന്നിന്ത്യന്‍ സൂപ്പര്‍താരം.

 

ചന്ദ്രമുഖി 2ൽ അഭിനയിക്കുന്നതിന് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി രൂപ മുഴുവൻ കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്തു. ‌50 ലക്ഷം രൂപ പിഎം ഫണ്ടിലേക്ക്, 50 ലക്ഷം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്, 50 ലക്ഷം ദിവസവേതനക്കാര്‍ക്ക്, 50 ലക്ഷം ഡാൻസർ യൂണിയന്, 25 ലക്ഷം ഭിന്നശേഷിക്കാരായ കുട്ടികൾക്ക്, 75 ലക്ഷം തന്റെ നാടായ റോയപുരത്തെ ദിവസവേതനക്കാരായ ജീവനക്കാർക്ക്. കേരളത്തെ പ്രളയം മുക്കിയപ്പോള്‍ ഒരുകോടി രൂപയാണ് അന്ന് മലയാളികള്‍ക്കായി ലോറന്‍സ് നല്‍കിയത്.

 ഇങ്ങനെ സ്വന്തം വരുമാനത്തില്‍ നിന്നെടുത്ത് കോടികള്‍ വാരിക്കോരി െകാടുക്കാനുള്ള മനസ്സാണ് ലോറന്‍സിനെ തെന്നിന്ത്യയ്ക്ക് പ്രിയപ്പെട്ടവനാക്കുന്നത്. ഡാന്‍സ് മാസ്റ്റര്‍, നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഗായകന്‍, എഴുത്തുകാരന്‍ ഇതിലെല്ലാം ഉപരി നല്ല മനുഷ്യന്‍.

 

അമ്മാവെ വണങ്കാതെ ഉയിരില്ലയേ, ഉയരില്ലയേ.. നേരില്‍ നിന്ന് പേസും ദൈവം.. അമ്മ ദൈവമാണെങ്കില്‍ ആ ദൈവത്തിനായി ക്ഷേത്രം പണിഞ്ഞ മകനാണ് രാഘവ ലോറന്‍സ്. ബ്രെയിന്‍‌ ട്യൂമര്‍ ബാധിച്ച മകനെയും െകാണ്ട് സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തകള്‍ കയറിയിറങ്ങി തളര്‍ന്നുപോയ ഒരു അമ്മ. ഒന്നു നടക്കാന്‍ പോലും ബലമില്ലാത്ത അവസ്ഥയില്‍ നിന്നും അതേ കാലുകള്‍ െകാണ്ട് അവന്‍ ആരെയും അമ്പരപ്പിക്കുന്ന ഡാന്‍സറായി മാറിയതിന് പിന്നില്‍ ആ അമ്മയുടെ സ്നേഹമുണ്ട്. പിന്നിട്ട കാലവും നോവും അവന്‍ ആടിയും പാടിയും ഉല്ലസിച്ചും തീര്‍ത്തപ്പോള്‍, അതില്‍ നിന്നും ഇട്ടുമൂടാനുള്ള പണം വന്നപ്പോള്‍ വന്ന വഴി മറന്നില്ല ഈ മനുഷ്യന്‍. ഒരുക്ഷേത്രം പണിഞ്ഞ് അതില്‍ തന്റെ അമ്മയുടെ രൂപത്തില്‍ ശില സ്ഥാപിച്ച് ഈ മകന്‍ ആരാധിക്കുന്നു. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കുമുള്ള സമര്‍പ്പണമാണിതെന്ന് പറഞ്ഞാണ് ആ ക്ഷേത്രം ലോറന്‍സ് ലോകത്തിന് പരിചയപ്പെടുത്തിയത്. ഈ ഭൂമി വിട്ടുപോകുമ്പോള്‍ ഒരു മുടി പോലും കൊണ്ടുപോകാന്‍ പറ്റില്ല. അതുകൊണ്ട് ദൈവം അറിഞ്ഞ് തരുമ്പോള്‍ അത് ഇല്ലാത്തവന് െകാടുക്കണം. അങ്ങനെ കൊടുക്കണം എന്ന് വിചാരിച്ചാല്‍ നീയും ദൈവം. നീ മാത്രം ജീവിക്കണം എന്ന് തോന്നിയാല്‍ നീ മനുഷ്യന്‍.

 

 

മുരുകയ്യന്‍. അതായിരുന്നു അവന്റെ ആദ്യ പേര്. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടമായി. മക്കളെ പോറ്റാന്‍ അമ്മ കണ്‍മണി കൂലിവേലയ്ക്ക് ഇറങ്ങി. മക്കളുടെ വയറ് നിറക്കാന്‍ പോലും ആ അമ്മയ്ക്ക് അന്ന് കഴിഞ്ഞില്ല. സ്കൂളില്‍ നിന്നും കിട്ടുന്ന ഭക്ഷണം െകാണ്ട് മുരുകയ്യന്‍ വിശപ്പുമാറ്റി.

 പത്താം വയസ്സില്‍ അവന് ഒരു രോഗം പിടിപെട്ടു. ബ്രയിന്‍ ട്യൂമര്‍. രോഗം അവനെ വല്ലാതെ ക്ഷീണിതനാക്കി. കയ്യില്‍ പത്തു പൈസയില്ലാതെ കണ്‍മണി തന്റെ മകനെയും െകാണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ കയറിയിറങ്ങി. ഇനിയൊരു മടങ്ങിവരവ് ഈ പയ്യനില്ലെന്ന് വിധിയെഴുതി പലരും അന്ന് കയ്യൊഴിഞ്ഞു. വയ്യാത്ത മകനെയും െകാണ്ട് ആ അമ്മ പിന്നീട് ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനകളോടെ കയറിയിറങ്ങി. രാഘവേന്ദ്ര സ്വാമികളുടെ ക്ഷേത്രത്തിലും അവനെയും െകാണ്ട് പോയി. അങ്ങനെ ചികില്‍സകളും പ്രാര്‍ഥനകളുമായി കാലം കുറച്ച് പിന്നിട്ടു. അവന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നു. തന്റെ മകനെ തിരിച്ചുതന്നത് രാഘവേന്ദ്ര സ്വാമികളാണെന്ന് ആ അമ്മ വിശ്വസിച്ചു. മുരുകയ്യന്‍ എന്ന പേരുമാറ്റി അവനെ ആ അമ്മ രാഘവാ ലോറന്‍സ് എന്ന് വിളിച്ചു. അമ്മ ദാനം തന്ന ജീവിതം പിന്നീട് അവന്‍ അമ്മയ്ക്കായി മാറ്റിവച്ചു. ചെറിയ ജോലികള്‍ ചെയ്ത് വരുമാനം കണ്ടെത്തി. നന്നായി നൃത്തം ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം അവന്റെ സങ്കടങ്ങള്‍ക്കുള്ള മരുന്നായി.

 

തെന്നിന്ത്യന്‍ സിനിമയിലെ പ്രശ്സ്ത സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്ബരായന്റെ വീട്ടില്‍ ജോലിക്ക് കയറിയത് അവന്റെ ജീവിതത്തിലെ വഴിത്തിരിവായി. സുബ്ബരായന്റെ കാര്‍ വൃത്തിയാക്കുക, വീട്ടിലെ പണികള്‍ ചെയ്യുക, സെറ്റില്‍ അദ്ദേഹത്തിനുള്ള ഭക്ഷണം എത്തിക്കുക... ഇതൊക്കെയായിരുന്നു ജോലി. ഇടവേളകളില്‍ അവന്റെ ഡാന്‍സും സുബ്ബരായന്‍ പ്രേല്‍സാഹിപ്പിച്ചു. അക്കാലത്ത് അവനൊരു തീവ്ര രജനി ആരാധകന്‍ കൂടിയായിരുന്നു അങ്ങനെ ഒരിക്കല്‍ അദ്ദേഹത്തിനുള്ള ഭക്ഷണവുമായി രാഘവ ലോറന്‍സ് സെറ്റിലെത്തി. അപ്പോഴാണ് സുബ്ബരായന്റെ െതാട്ടടുത്ത് രജനികാന്തും ഉണ്ടെന്ന് അറിയുന്നത്. സുബ്ബരായന്‍ രജനിക്ക് ലോറന്‍സനെ പരിചയപ്പെടുത്തി. നിങ്ങളുടെ വലിയ ആരാധകനാണ്. നിങ്ങള്‍ക്ക് വേണ്ടി കമല്‍ഹാസന്‍ ആരാധകരുമായി തല്ലുവരെ ഉണ്ടാക്കിയിട്ടുണ്ട്. അസ്സലായി ഡാന്‍സും ചെയ്യും. എന്നാല്‍ അവന്റെ ഡാന്‍െസാന്ന് കാണണമെന്ന് രജനിയും പറഞ്ഞു.

 

തന്റെ താരദൈവത്തിന് മുന്നില്‍ ആടാന്‍ കിട്ടിയ അവസരം. മതിമറന്ന് അവന്‍ ഡാന്‍സ് ചെയ്തു. അവന്റെ മികവ് കണ്ട് കണ്ണുതള്ളിയ രജനി അന്ന് അവന് കൈകൊടുത്തു വിട്ടു. പിറ്റേന്ന് രജനി അവനെ അടുത്തുവിളിച്ച് ഒരു കത്തുെകാടുത്തു. സിനിമയിലെ ഡാന്‍സേഴ്സ് യൂണിയനുള്ള ഒരു കത്തായിരുന്നു അത്. ഈ കത്തുമായി വരുന്ന പയ്യന് അംഗത്വം നല്‍കണമെന്നായിരുന്നു അതിലെ വരികള്‍. അങ്ങനെ തമിഴ് സിനിമയിലെ ഡാന്‍സര്‍മാരില്‍ ഒരാളായി പുതുജീവിതം തുടങ്ങി. ലോറന്‍സിനോട് രജനിക്ക് തോന്നിയ വാല്‍സല്യം അവിടെയും തീര്‍ന്നില്ല. പിന്നീട് ഒരിക്കല്‍ കൂടി രജനി ലോറന്‍സിന് വേണ്ടി ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ മൈക്കിള്‍ ജാക്സണ്‍ പ്രഭുദേവയോടായിരുന്നു രജനിയുടെ അഭ്യര്‍ഥന. പ്രഭുദേവയുടെ സംഘത്തില്‍ എത്തിയതോടെ പിന്നെ ലോറന്‍സിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

 

1989ല്‍ സംസാരസംഗീതം സിനിമയില്‍ ഡാന്‍സറായി സിനിമയില്‍ അരങ്ങേറ്റം. പിന്നീട് ജെന്റില്‍മാന്‍, മുത്തു അങ്ങനെ സൂപ്പര്‍ഹിറ്റുകളില്‍ ഡാന്‍സറായി. ചിരഞ്ജീവിക്ക് തോന്നിയ പ്രത്യേക വാല്‍സല്യം തെലുങ്കിലും അവസരങ്ങളുടെ പെരുമഴ ഒരുക്കി. ഹിറ്റ്ലര്‍ സിനിമയില്‍ നൃത്ത സംവിധായകനായതോടെ ഉയര്‍ച്ചകളുടെ കാലം തുടങ്ങി. അമര്‍ക്കളം, ഉന്നെ െകാട് എണ്ണി തരുവേ, വര്‍ഷമെല്ലാം വസന്തം, തിരുനെല്‍വേലി തുടങ്ങിയ സിനിമകളില്‍ നൃത്തസംവിധായകനായി. വേറിട്ട ചുവടുകള്‍ കൊണ്ട് സിനിമാലോകത്തെ അമ്പരപ്പിച്ചു.

 

സ്പീഡ് ഡാന്‍സര്‍ എന്ന തെലുങ്ക് പടത്തില്‍ നായകനായും അരങ്ങേറ്റം. എന്നാല്‍ പടം അത്ര വിജയിച്ചില്ല. പിന്നീട് നായകനായ രണ്ടുചിത്രങ്ങളും പരാജയം. 2007ല്‍ മുനി എന്ന സിനിമ ഹിറ്റായി. 2011ല്‍ എത്തിയ കാഞ്ചന രാജ്യമാകെ തരംഗമായി. കോടികള്‍ വാരി. കാഞ്ചനാ സീരിസില്‍ വീണ്ടുമെത്തി ലോറന്‍സ് സിനിമകള്‍.

 

ആദ്യം അദ്ദേഹത്തിന്റെ മാസ്മരിക ചുവടുകണ്ട് കയ്യടിച്ചവര്‍, പിന്നീട് കാഞ്ചനയിലെ പ്രകടനത്തിന് തിയറ്റര്‍ നിറച്ചു. പോക്കറ്റില്‍ പണം നിറഞ്ഞപ്പോള്‍ അതുകൊണ്ട് ആഡംബരങ്ങള്‍ വാരിക്കൂട്ടാതെ മക്കള്‍ക്കൊപ്പം നിന്നു അത് വീതിച്ചുകൊടുത്തു. മൂവായിരത്തോളം കുട്ടികളെ ഇന്ന് പഠിപ്പിക്കുന്നു. 136 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തി, ഭിന്നശേഷിക്കാരെ കുട്ടികളുടെ അഭിരുചികള്‍ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുന്നിലേക്ക് നയിച്ചു. സ്വയം അധ്വാനിച്ച് ഉണ്ടാക്കുന്ന പണം െകാണ്ടുതന്നെ സാമൂഹികസേവനം നടത്തി മുന്നോട്ടുപോകുന്നു. അങ്ങനെ നോവ് കാണുന്ന നക്ഷത്രമായി കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രാഘവ ലോറന്‍സ് മക്കള്‍ക്കൊപ്പമുണ്ട്.ചിലപ്പോഴൊക്കെ ആ കനിവ് അതിര്‍ത്തികള്‍ താണ്ടി നമ്മളിലേക്കും.

 

 

 

ഇത്രെയാക്കെ ചെയ്തിട്ടും ഒരുപാട് പഴി കേട്ടിട്ടുണ്ട് ഈ നടന്‍. ഇതിനെല്ലാം എന്താണ് മറുപടി എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു കഥ പറഞ്ഞു. വിശക്കുന്നവന് അന്നം നല്‍കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ഏത് സമയത്ത് ചെന്നാലും അവിടെ ഭക്ഷണം അയാള്‍ തയാറാക്കി വയ്ക്കും. ഇത് പതിവ് കാഴ്ചയാണ്. ഒരുദിവസം അന്നദാനം നടക്കുമ്പോള്‍ ഒരു പരുന്ത് തന്റെ ഭക്ഷണമാക്കാന്‍ ഒരു വിഷപ്പാമ്പിനെയും െകാത്തിയെടുത്ത് അതുവഴി പറന്നു. പാമ്പ് ചീറ്റിയ വിഷം വന്നുവീണത് താഴെ കഴിച്ചുകൊണ്ടിരുന്നവരുടെ ഭക്ഷണത്തിലേക്ക്. ആ വിഷം കഴിച്ച് കുറച്ചുപേര്‍ മരിച്ചു. ഇതോടെ ഇനി അന്നദാനം നടത്തരുതെന്ന് രാജാവ് ഉത്തരവിട്ടു. ഈ വിഷയം അങ്ങ് യമലോകത്തും ചര്‍ച്ചയായി. ഈ പാപത്തിന്റെ കണക്ക് അന്നദാനം നടത്തിയ ആ മനുഷ്യന്റെ മുകളില്‍ വയ്ക്കട്ടെയെന്ന് ചിത്രഗുപ്തന്‍ ദൈവത്തോട് ചോദിച്ചു. നാലുപേര്‍ക്ക് അന്നം െകാടുത്ത അവന് മുകളില്‍ എങ്ങനെ പാപം ചുമത്തും എന്നായി ദൈവം. എന്നാല്‍ പരുന്തില്‍ ചുമത്താം എന്ന് പറഞ്ഞപ്പോള്‍ അത് അതിന്റെ ഭക്ഷണമല്ലേ എന്നായി ദൈവം. എന്നാല്‍ പാമ്പിന് നല്‍കാമെന്ന് പറഞ്ഞാല്‍ അത് പ്രാണരക്ഷയ്ക്ക് വേണ്ടി ചെയ്തതല്ലേ, അതെങ്ങനെ പാപം ആകുമെന്ന് ദൈവം. ഇനി ഇത് ആരുടെ മുകളില്‍ വയ്ക്കും എന്നായി ആലോചന. കുറച്ച് കാലം കഴിഞ്ഞിട്ട് ആലോചിക്കാം എന്നായി ദൈവം. ഒരുപാട് നാള്‍ കഴിഞ്ഞ് രാജാവിന്റെ അനുവാദത്തോടെ ആ മനുഷ്യന്‍ വീണ്ടും അന്നദാനം തുടങ്ങി. ഈ സമയം വിശന്നുവലഞ്ഞ പ്രായം ചെന്ന രണ്ടുപേര്‍ അതുവഴി വന്നു. അന്നദാനം നടക്കുന്ന സ്ഥലം എവിടെയാണെന്ന് വഴിയില്‍ തമാശ പറഞ്ഞിരിക്കുന്ന നാലുപേരോട് ചോദിച്ചു. വഴി പറഞ്ഞുകൊടുത്ത ശേഷം അവര്‍ പറഞ്ഞു. അവിടെ പോയി അന്നദാനം ഒക്കെ കഴിക്കുന്നത് െകാള്ളാം, പിന്നെ ജീവനോടെയുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഇത് കേട്ടതും വിശന്നുവലഞ്ഞ പാവങ്ങള്‍ ഭക്ഷണം കഴിക്കാതെ തിരിച്ചുപോയി. ഈ സമയം ദൈവം ചിത്രഗുപ്തനോട് പറഞ്ഞു. ആ പഴയ പാപത്തിന്റെ കണക്ക് ആ നാലുപേരുടെ തലയില്‍ വച്ചോളൂ. അവന്‍മാര്‍ ആര്‍ക്കും ഭക്ഷണം െകാടുക്കില്ല. കൊടുക്കുന്നവരെ അതിന് സമ്മതിക്കുകയുമില്ല. വിശന്നുവലഞ്ഞ ആ പാവങ്ങളുടെ അന്നവും മുടക്കി. ആ പാപം അവരുടെ തലയില്‍ തന്നെ ഇരിക്കട്ടെ.. ഈ കഥയാണ് ലോറന്‍സിന്റെ മറുപടി. രജനി സ്റ്റൈലില്‍ പറഞ്ഞാല്‍ ആര് എന്ത് പറഞ്ഞാലും എന്റെ വഴി ഞാന്‍ പൊയ്ക്കൊണ്ടേയിരിക്കും. അന്‍പാണ് അയാളുടെ ദൈവം, അന്‍പേ ശിവം.