ജയസൂര്യക്കെതിരെ വന്ന വിമര്‍ശന പോസ്റ്റിന് മറുപടിയുമായി സംവിധായകന്‍ രതീഷ് രഘുനന്ദന്‍. ലോക്ഡൗണിന്റെ സമയത്ത് തനിക്ക് ജയസൂര്യ രണ്ടുലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും അത് ഇന്നേവരെ തിരിച്ചു ചോദിച്ചിട്ടില്ലെന്നും രതീഷ് കുറിച്ചു. ഇത് നന്മമരം ചമയലാണോ എന്ന് തനിക്ക് അറിയില്ലെന്നും രതീഷ് പറഞ്ഞു.
ഒരു സിനിമ ഗ്രൂപ്പില്‍ വന്ന പോസ്റ്റിനായിരുന്നു രതീഷ് മറുപടി നല്‍കിയത്. 'മലയാളത്തിൽ ഏറ്റവും കൂടുതൽ നന്മ മരം ചമയുന്ന നടൻ ജയസൂര്യ ആണെന്ന് തോന്നിയിട്ട് ഉണ്ട്, പുണ്യാളൻ ഇറങ്ങിയ സമയത്ത് മൺവെട്ടിയുമായി റോഡ് മണ്ണിട്ട് മൂടാൻ ഇറങ്ങി, മേരിക്കുട്ടി ഇറങ്ങിയപ്പോ ട്രാന്‍സ്ജെന്‍ഡേഴ്സുമായി പോയി ഫോട്ടോസ് എടുത്തു, ഇനി കത്തനാർ ഇറങ്ങുമ്പോൾ കേരളത്തിലെ പള്ളീലച്ചൻമാരുമായി അടുത്ത സെൽഫി പ്രതീക്ഷിക്കാം,' എന്നായിരുന്നു ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന പോസ്റ്റ്.
ഇതിനു മറുപടിയായി രതീഷ് കുറിച്ചത് ഇങ്ങനെ: 'നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങൾ ഒരുമിച്ചു ഒരു സിനിമ ചെയ്യാൻ തീരുമയ്ക്കുന്നു. വിജയ് ബാബു നിർമ്മാതാവ്. പ്രീപ്രൊഡക്ഷൻ തുടങ്ങി ദിവസങ്ങൾക്കകം കോവിഡും ലോക്‌ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞപ്പോൾ ജയേട്ടന്റെ വിളി - എങ്ങിനെ പോകുന്നെടാ കാര്യങ്ങൾ? -ഇങ്ങനെയൊക്കെ പോകുന്നു.... -ഇത്തിരി പൈസ അക്കൌണ്ടിൽ ഇട്ടിട്ടുണ്ട് ട്ടോ... വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓർത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല'