ലോകസിനിമയുടെ സ്ക്രീനിൽ മലയാളത്തിനു ഇടം നൽകിയ നിർമാതാവ് കെ. രവീന്ദ്രനാഥൻ നായർ ഓര്‍മയായിട്ട് ഇന്ന് ഒരുവര്‍ഷം. കൊല്ലം നഗരത്തിലെ അക്ഷരസൗധത്തിനു മുന്നിലെ അന്ത്യവിശ്രമ സ്ഥലത്ത് സ്മൃതിമണ്ഡപം തയാറായി. പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും വൈകിട്ട് നടക്കും.
അച്ചാണി രവിയെന്നും ജനറൽ പിക്ചേഴ്സ് രവിയെന്നും വിളിക്കുന്ന കെ.രവീന്ദ്രനാഥൻ നായർ. സിനിമ, സാംസ്കാരിക രംഗത്ത് മാത്രമല്ല കശുവണ്ടി വ്യവസായ രംഗത്തും തലയെടുപ്പോടെ നിന്നു. വിജയലക്ഷ്മി കാഷ്യൂവിലൂടെ കശുവണ്ടി കയറ്റുമതിയും ജനറൽ പിക്ചേഴ്സിലൂടെ ചലച്ചിത്ര നിർമാണവും നടത്തി കൊല്ലത്തുകാരുടെ പ്രിയപ്പെട്ട രവി മുതലാളി. 1973ൽ എ.വിൻസന്റ് സംവിധാനം ചെയ്ത 'അച്ചാണി' എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് അച്ചാണി രവി എന്ന പേര് വീണത്. അച്ചാണി സിനിമയുടെ ലാഭം കൊണ്ടാണ് ഇന്ന് നഗരത്തില്‍ കാണുന്ന കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം കലാകേന്ദ്രവും ചിൽഡ്രൻസ് ലൈബ്രറിയും, ആർട് ഗാലറിയും ബാലഭവനുമൊക്കെ നിര്‍മിച്ചത്.
പബ്ലിക് ലൈബ്രററി മുറ്റത്തെ അന്ത്യവിശ്രമസ്ഥലത്താണ് രവീന്ദ്രനാഥൻനായർക്ക് സ്മൃതി മണ്ഡപം. ചതുരത്തറയിൽ മൈസൂരുവിൽ നിന്നെത്തിച്ച കൃഷ്ണശിലയില്‍ കാനായി കുഞ്ഞിരാമനാണ് സ്മൃതിമണ്ഡപം തയാറാക്കിയത്.
ജനറല്‍ പിക്ചേഴ്സിന്റെ ബാനറില്‍ അച്ചാണി രവി നിര്‍മിച്ച പതിനാലു സിനിമകള്‍ക്ക് 18 ദേശീയസംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. ഇൗ സിനിമകളെയൊക്കെ എക്കാലവും ഒാര്‍മിക്കപ്പെടുന്ന രീതിയില്‍ പബ്ളിക് ലൈബ്രറിയെ ഒരുക്കിയെടുക്കാനാണ് തീരുമാനം.