ഗുരുതര നാഡീരോഗം ബാധിച്ച ഇതിഹാസ ഗായിക സെലിൻ ഡിയോണിന്റെ മടങ്ങിവരവിന് പാരിസ് ഒളിംപിക്സ് ഉദ്ഘാടനവേദി സാക്ഷ്യംവഹിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകര്‍ന്നുകൊണ്ട് കനേഡിയൻ ഗായിക പാരിസിലെത്തിയിരിക്കുകയാണ്.
സെന്‍ നദിക്കരയില്‍ നിന്ന് സെലിന്‍ ഡിയോണ്‍ ഇങ്ങനെ പാടിയാല്‍ ഹൃദയംനിറഞ്ഞ് ഏറ്റുപാടാന്‍ ലോകം കാത്തിരിക്കുകയാണ്. പേശികളുടെ ചലനം സ്തംഭിച്ച്, നടക്കാനും പാടാനും കഴിയാതായെന്ന് സെലിന്‍ നിറകണ്ണുകളോടെ വെളിപ്പെടുത്തിയത് 2022 ഡിസംബറില്‍. 10 ലക്ഷത്തിൽ ഒരാൾക്കു വരുന്ന സ്റ്റിഫ് പഴ്സൻ സിൻഡ്രോം എന്ന രോഗമാണ് സെലിന്‍ ഡിയോണിനെ ബാധിച്ചത്. പിന്നാലെ യൂറോപ്യന്‍ പര്യടനം റദ്ദാക്കി പൊതുഇടങ്ങളില്‍ നിന്ന് താരം അപ്രത്യക്ഷയായി.
ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവതിയായി ഇപ്പോള്‍ സെലിന്‍ ഡിയോണ്‍ പാരിസിലെത്തിയിരിക്കുന്നു. ഏപ്രിലില്‍ വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മടങ്ങിവരവ് ഉടനുണ്ടാകുമെന്ന് സെലിന്‍ വെളിപ്പെടുത്തിയിരുന്നു. ഐഫല്‍ ടവര്‍ ഒന്നുകൂടി കാണുകയാണ് ലക്ഷ്യമെന്ന താരം അന്ന് പറഞ്ഞത് ചേര്‍ത്തുവായിക്കുകയാണ് ആരാധകര്‍. ഐഫല്‍ ടവറിന് അഭിമുഖമായി സെന്‍ നദിക്കരയിലാണ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങ്.