tovino-thomas

TOPICS COVERED

സിനിമക്ക് പുറത്തുനിന്ന് വന്ന ആളെന്ന നിലയില്‍ നേരിട്ട വെല്ലുവിളികള്‍ തുറന്നുപറ‍ഞ്ഞ് നടന്‍ ടൊവിനോ തോമസ്. സിനിമാ പശ്ചാത്തലമില്ലാത്തവര്‍ക്ക് ആദ്യഅവസരം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ കഴിവ് തെളിയിച്ചാല്‍ നിലനില്‍ക്കാമെന്നും ടൊവിനോ പറഞ്ഞു. സിനിമാകുടുംബങ്ങളില്‍ നിന്ന് വന്നവര്‍ക്കും അവരുടേതായ വെല്ലുവിളികളുണ്ടെന്നും ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു. 

'മലയാളസിനിമാരംഗത്ത് രണ്ട് വശവുമുണ്ട്. സിനിമാകുടുംബത്തില്‍ നിന്നുള്ള ആളാണെങ്കില്‍ ആദ്യ അവസരം വളരെ പെട്ടെന്ന് ലഭിക്കും. എന്നാല്‍ രണ്ടാമത്തേതും മൂന്നാമത്തേതും പിന്നീടുള്ള കരിയറുമെല്ലാം കഴിവിന് അനുസരിച്ചിരിക്കും. പുറത്തുനിന്നുള്ളവര്‍ക്ക് ആദ്യത്തെ സിനിമ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു തവണ മികവ് തെളിയിച്ചുകഴിഞ്ഞാല്‍ പിന്നെയെല്ലാം നിങ്ങളുടെ കഴിവിനേയും ആത്മാര്‍ത്ഥതയേയും ആശ്രയിച്ചിരിക്കും.’ 

ഒരു നടന്‍റെ മകന്‍ സിനിമയിലെത്തിയാല്‍ അച്ഛനോളം മികച്ചതാവണമെന്ന് ആളുകള്‍ പ്രതീക്ഷിക്കും. ഒരുപാട് വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ടാണ് അച്ഛന്‍ ആ നിലയിലെത്തിയതെങ്കിലും അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ വച്ചായിരിക്കും മകനെ അളക്കുക. ആ സമ്മര്‍ദ്ദം ഭയങ്കരമാണ്. എന്റെ അച്ഛന്‍ വക്കീലായിരുന്നു. എന്‍റെ സിനിമ പരാജയപ്പെട്ടാലും അദ്ദേഹത്തെ ബാധിക്കില്ല. എന്നാല്‍ എന്‍റെ അച്ഛന്‍ ഒരു നടനാണെങ്കില്‍ അദ്ദേഹത്തിനും അഭിമാനിക്കാന്‍ പറ്റുന്ന രീതിയില്‍ സിനിമ വിജയിക്കണം. ഇതാണ് സിനിമാമേഖലയുടെ പ്രശ്നം. ഇന്ന് രംഗത്തുള്ള സിനിമാ കുടുംബത്തിലെ നടന്മാരെല്ലാം നിലനില്‍ക്കുന്നത് കുടുംബപ്പേരുകൊണ്ടല്ല, കഴിവും പരിശ്രമവും കൊണ്ടാണ്,' ടൊവിനോ പറഞ്ഞു. 

ENGLISH SUMMARY:

Actor Tovino Thomas opens up about the challenges he faced as a film outsider