തന്റെ ജനനേന്ദ്രിയത്തില്‍ കമ്പി കയറ്റിയതുള്‍പ്പടെ തമിഴിലെ ഒരു പ്രമുഖ സംവിധായകനില്‍ ക്രൂരമായ ലൈംഗിക പീഡനം നേരിട്ടുവെന്ന് നടി സൗമ്യയുടെ വെളിപ്പെടുത്തല്‍. മൂന്ന് മലയാള സിനിമയില്‍ അഭിനയിച്ചപ്പോഴും മോശം അനുഭവം ഉണ്ടായെന്നും താരം പറഞ്ഞു. തമിഴ് സംവിധായകന്‍ തന്നെ ലൈംഗിക അടിമായാക്കിവച്ചുവെന്നും നടി ആരോപിക്കുന്നു. നീലകുറുക്കൻ, അദ്വൈതം, പൂച്ചയ്ക്ക് ആര് മണികെട്ടും എന്നീ ചിത്രങ്ങളിൽ വേഷമിട്ട സൗമ്യ എന്ന ഡോ. സുജാതയാണ് ഇപ്പോൾ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ നിന്നും ദുരനുഭവമുണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നോട് മോശമായി പെരുമാറിയ നടന്‍റെ പേര് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്‍പ്പടെയുണ്ടെന്നും ഇപ്പോൾ മനഃശാസ്ത്ര വിദഗ്ധയും കൂടിയായ ഡോ. സുജാത പറയുന്നു. ലക്ഷ്മി രാമകൃഷ്ണനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

സൗമ്യ അഭിമുഖത്തില്‍ പറഞ്ഞത്

മകളെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തമിഴ് സംവിധായകൻ പിതാവിനെ സമീപിക്കുകയായിരുന്നു. വളരെ ദരിദ്രമായ ചുറ്റുപാടായിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാം എന്നായിരുന്നു സംവിധായകൻ നൽകിയ  വാഗ്ദാനം.ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സംവിധായകന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നി. സിനിമയിലെ റോളിനായി താൻ നിരന്തരം പണം മുടക്കിയിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. കടം വീട്ടാൻ അഭിനയിക്കുക അല്ലാതെ മറ്റ് വഴിയില്ലായിരുന്നു. മാത്രമല്ല, ചെറിയ പ്രായമാണ്. സിനിമയിലെ ചതിക്കുഴികളെ കുറിച്ച് ബോധ്യപ്പെടുത്താൻ ആരും ഉണ്ടായിരുന്നില്ല. ഒരിക്കൽ ​സെറ്റിലെത്തിയപ്പോൾ സംവിധായകൻ രോഷത്തോടെ പ്രതികരിച്ചു. അതിൽ പിന്നെ ഭയമായി. അയാളുടെ അത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചു. സ്വന്തം മകളെ പോലെയാണ് കാണുന്നതെന്ന് ഒരിക്കൽ സംവിധായകൻ പറഞ്ഞു. സ്വന്തം മകൾ അവരെ വിട്ടു പോയ കഥയും വിവരിച്ചു. എന്നാൽ അതൊക്കെ കള്ളമായിരുന്നു എന്ന് അന്ന് മനസിലാക്കാൻ കഴിഞ്ഞില്ല. സ്വന്തം മകൾ അയാൾക്കു നേരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അത് കള്ളമാണെന്ന് പറഞ്ഞ് അയാൾ തള്ളി.ഒരിക്കൽ സംവിധായകനും ഭാര്യയും വീട്ടിലേക്ക് കൊണ്ടുപോയി. നല്ല ഭക്ഷണം നൽകി സൽകരിച്ചു. വിശ്വാസം പിടിച്ചു പറ്റി. ഒരുദിവസം വീട്ടിൽ ഭാര്യയില്ലാതിരുന്നപ്പോൾ മോളേ എന്ന് മാത്രം വിളിച്ചിരുന്ന സംവിധായകൻ ചുംബിക്കാൻ ശ്രമിച്ചു. ആ സമയത്ത് ഞെട്ടിപ്പോയെന്നും ഇക്കാര്യം സുഹൃത്തുക്കളോട് പോലും പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും നടി പറയുന്നു. ഓരോ തവണ ബലാത്സംഗം ചെയ്യുമ്പോഴും പിന്നീടും അയാളെന്നെ മോളെ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അസ്സഹനീയമായി തോന്നാറുണ്ട്.  ഒരു വർഷത്തോളം അയാളെന്നെ മാനസികമായും ശാരീരികമായും കൊല്ലുകയായിരുന്നു എന്നും സൗമ്യ തുറന്ന് പറയുന്നു. സിനിമയുടെ റിഹേഴ്സലിനായി നിരവധി തവണ അയാളുടെ വീട് സന്ദർശിക്കേണ്ടി വന്നു. ആ കാലത്തൊക്കെ അയാളുടെ പെരുമാറ്റം ദുസ്സഹമായി മാറി. പല തവണ ശ്രമം നടത്തി ഒടുവിൽ ബലാത്സംഗം ചെയ്തു. പിന്നീട് ഒരു വർഷത്തോളം അയാളുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്നു. അതിനായുള്ള തന്ത്രങ്ങളായിരുന്നു അയാൾ നിരന്തരം പ്രയോഗിച്ചത്. മകളെന്ന് അഭിസംബോധന ചെയ്ത നടിയിൽ തനിക്കൊരു മകൾ വേണമെന്നും അയാൾ ആവശ്യപ്പെട്ടു.നിരവധി സംവിധായകരും നടൻമാരും ടെക്നീഷ്യൻമാരും ലൈംഗികമായി ദുരുപയോഗം ചെയ്തതതായും സൗമ്യ പറഞ്ഞു. മലയാള സിനിമയിലും പീഡന പരമ്പരകൾ ആവർത്തിച്ചു. ഹേമ റിപ്പോർട്ട് വന്ന ശേഷം ആരോപണ വിധേയനായ സഹനടനും എന്നെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. താൻ കടന്നു പോയതും അനുഭവിച്ചതുമായ പീഡന പരമ്പരയിൽ നിന്ന് കരകയറാൻ 30 കൊല്ലം വേണ്ടിവന്നു. സ്വന്തം സുരക്ഷ കണക്കിലെടുത്താണ് സംവിധായകന്‍റെ പേര് പുറത്തു പറയാത്തതെന്നും അവർ കൂട്ടിച്ചേർത്തു.