Image Credit: Kangana Ranaut

ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണൗട്ട് മുംബൈ ബാന്ദ്രയിലെ  പാലി ഹില്ലിലെ ബംഗ്ലാവ് വിറ്റു. സാപ്‌കിയുടെ റിപ്പോർട്ട് പ്രകാരം 32 കോടി രൂപയ്ക്കാണ് താരം ബംഗ്ലാവ് വിറ്റത്. 2017ല്‍ 20.7 കോടി രൂപയ്ക്കാണ് കങ്കണ ബംഗ്ലാവ് സ്വന്തമാക്കിയത്. 2022 ഡിസംബറില്‍ കങ്കണ ഈ വസ്തു കാണിച്ച് ഐസിഐസിഐ ബാങ്കിൽ നിന്ന് 27 കോടി രൂപ ലോണ്‍ എടുത്തിരുന്നു. 

ബംഗ്ലാവ് താരത്തിന്‍റെ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ മണികർണിക ഫിലിംസിന്‍റെ ഓഫീസായി ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ മാസം, കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജും ഒരു പ്രൊഡക്ഷൻ ഹൗസ് ഓഫീസ് വിൽപ്പനയ്‌ക്കുണ്ടെന്ന തരത്തിലുള്ള വിഡിയോ പങ്കുവച്ചിരുന്നു. പ്രൊഡക്ഷൻ ഹൗസിന്‍റെ പേരോ ഉടമയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിഡിയോയിലുള്ള ചിത്രങ്ങള്‍ കങ്കണയുടെ ഓഫീസാണെന്നുള്ള സൂചനകള്‍ നല്‍കിയിരുന്നു. പിന്നീട് ഇത് കങ്കണയുടെ തന്നെ ഓഫീസാണെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഓഫീസ് വിറ്റഴിക്കപ്പെട്ടു എന്നാണ് ലഭ്യമായ വിവരം, എന്നാല്‍ ആരാണ് വാങ്ങിയതെന്നുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. 

എംപി എന്ന നിലയില്‍ ഹിമാചലിലെ മണ്ഡലത്തിലും ദില്ലിയിലും പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയും തന്‍റെ കടങ്ങള്‍ എല്ലാം തീര്‍ക്കാനും വേണ്ടി ആയിരിക്കാം ഇത്രയും തുകയ്ക്ക് താരം ബംഗ്ലാവ് വിറ്റതെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ഇതിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. 

2020-ൽ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍ കൈയ്യേറ്റം ആരോപിച്ചത് ഇതേ ബംഗ്ലാവിന്‍റെ പേരിലാണ്. 2020 സെപ്റ്റംബറിൽ, അനധികൃത നിർമാണം ചൂണ്ടിക്കാട്ടി ബാന്ദ്രയിലെ കങ്കണയുടെ ഓഫീസിന്‍റെ ഭാഗങ്ങൾ ബിഎംസി പൊളിച്ചുനീക്കിയിരുന്നു. സെപ്റ്റംബർ 9-ന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിന് ശേഷം പൊളിക്കൽ ജോലികൾ നിർത്തി. ബിഎംസിക്കെതിരെ കങ്കണ കേസ് ഫയൽ ചെയ്യുകയും നഷ്ടപരിഹാരത്തിനായി ബിഎംസിയിൽ നിന്ന് 2 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു, എന്നാൽ 2023 മെയ് മാസത്തിൽ  കങ്കണ തന്നെ ഈ കേസ് പിന്‍വലിച്ചു.

അതേസമയം, തന്‍റെ പുതിയ ചിത്രമായ എമർജൻസി റിലീസിനായി കാത്തിരിക്കുകയാണ് കങ്കണ. സെപ്തംബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തേണ്ടതായിരുന്നുവെങ്കിലും സെൻസർ ബോർഡിന്‍റെ സർട്ടിഫിക്കേഷന്‍ വൈകിയതിനാല്‍ ചിത്രം മാറ്റിവച്ചു. പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കങ്കണ.