sathyan-anthikad

TOPICS COVERED

ആസിഫ് അലി– അപര്‍ണ ബാലമുരളി ചിത്രം കിഷ്​കിന്ധാ കാണ്ഡം മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടും രംഗത്തെത്തി. മാധ്യമ വാര്‍ത്തകള്‍ കണ്ട് മലയാള സിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ചിത്രം കണ്ടതെന്നും അത് വലിയ ആശ്വാസം നല്‍കിയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. എല്ലാ പ്രതിസന്ധികളേയും മറി കടക്കാൻ നമുക്ക് നല്ല സിനിമകളുണ്ടായാൽ മാത്രം മതി എന്നും ഫേസ്​ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. 

ഫേസ്​ബുക്ക് പോസ്​റ്റിന്‍റെ പൂര്‍ണരൂപം

മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് "കിഷ്കിന്ധാ കാണ്ഡം" കണ്ടത്. ആഹ്ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു.

വനമേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നു മായില്ല. സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാൻ. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. അപർണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് !

എല്ലാ പ്രതിസന്ധികളേയും മറി കടക്കാൻ നമുക്ക് നല്ല സിനിമകളുണ്ടായാൽ മാത്രം മതി. "കിഷ്കിന്ധാ കാണ്ഡം" തീർച്ചയായും ഒരു മറുപടിയാണ്.

ENGLISH SUMMARY:

Director Sathyan Anthikad praises Kishkindha Kandam movie