asif-ali-prathapan

Image Credit: Facebook

നടന്‍ ആസിഫ് അലിയെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ. 'കിഷ്കിന്ധാകാണ്ഡം' കണ്ടതിൽ പിന്നെ ആസിഫ് അലിയെ കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നെന്നും അത് സാധിച്ചെന്നും പറഞ്ഞുള്ള ഹൃദ്യമായ കുറിപ്പ്  ടി.എൻ പ്രതാപൻ സമൂഹമാധ്യത്തില്‍ പങ്കുവച്ചു. അത്രമേൽ വിനയവും താഴ്മയുമുള്ള ഒരു താരത്തെ കാണുക എളുപ്പമല്ലെന്നായിരുന്നു ആസിഫ് അലിയ്ക്കൊപ്പമുളള വിഡിയോ പങ്കുവച്ചുകൊണ്ട് പ്രതാപന്‍ കുറിച്ചത്. ആസിഫിന്‍റെ വിജയങ്ങള്‍ക്ക് പിന്നിലെ ശക്തി ഈ വിനയം തന്നെയാണെന്ന് പ്രശംസിച്ചുകൊണ്ടാണ്  പ്രതാപന്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ടി എന്‍ പ്രതാപന്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

'നമ്മുടെ നാട്ടിൽ ഇത്രയും പ്രിയപ്പെട്ട ഒരാൾ വന്നിട്ട് കാണാതിരുന്നത് എങ്ങനെയാണ്! ‘കിഷ്കിന്ധാ കാണ്ഡം’ കണ്ടതിൽ പിന്നെ ആസിഫ് അലിയെ കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു തളിക്കുളത്ത് ആസിഫ് അലി. ഷോട്ടുകൾക്കിടയിലെ വിശ്രമവേളകളിൽ കാണാനാണ് സൗകര്യപ്പെട്ടത്. അത് കഥാപാത്രമായി മാറാനുള്ള അഭിനേതാക്കളുടെ ശ്രമങ്ങളെ ബാധിക്കുമോന്നായിരുന്നു എന്റെ ആശങ്ക. പക്ഷെ, ഷൂട്ടിങ്ങിനിടെ ക്യാമറക്ക് മുന്നിൽ മാത്രമേ അഭിനയിക്കാറുള്ളൂ എന്നും ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്നും ആസിഫ് പറഞ്ഞപ്പോൾ ആ ആശങ്ക മാറി'. 

'സംസാരത്തിനിടെ ആസിഫ് പറഞ്ഞതിന്റെ പൊരുളും എനിക്ക് മനസ്സിലാകുകയായിരുന്നു. അത്രമേൽ വിനയവും താഴ്മയുമുള്ള ഒരു ’താര’ത്തെ കാണുക എളുപ്പമല്ല. ആസിഫിന്റെ വിജയങ്ങൾക്ക് പിന്നിൽ ഈ വിനയമാകണം ശക്തി.രസകരമായ ഈ നിമിഷങ്ങൾ ഏറ്റവും പ്രിയപ്പെട്ട ഒരു സൗഹൃദം എനിക്ക് സമ്മാനിക്കുകയായിരുന്നു' എന്നായിരുന്നു ആസിഫ് അലിയെ പ്രശംസിച്ച് പ്രതാപന്‍ കുറിച്ചത്.

അതേസമയം, ആസിഫ് അലി നായകനായെത്തിയ ഏറ്റവും പുതിയ  കിഷ്കിന്ധാകാണ്ഡത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോ തോമസ് ചിത്രമായ എ.ആര്‍.എം  പാന്‍ ഇന്ത്യന്‍ ചിത്രമായ ദേവര എന്നിവയക്കൊപ്പമാണ് കിഷ്കിന്ധാകാണ്ഡം പ്രദര്‍ശനം തുടരുന്നതെങ്കിലും മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആസിഫിനൊപ്പം അപര്‍ണ ബാലമുരളിയും വിജയരാഘവനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനുശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്കിന്ധാകാണ്ഡം.