priyanaka-cinema

'പത്ത് കോടി മുന്നിൽ വച്ചാലും എന്നെ കിട്ടുമെന്ന് ആരും വിചാരിക്കരുതെന്ന് നടി  പ്രിയങ്ക അനൂപ്. എത്ര കഷ്‌ടപെട്ടിട്ടായാലും ഞാൻ അങ്ങോട്ട് പോവില്ല. ഏത് അറ്റം വരെയും ബുദ്ധിമുട്ടി ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ തയ്യാറാണ്. പക്ഷേ ഒരാളുടെ കൂടെയും പോകില്ല' പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കി. മലയാള സിനിമയിൽ തനിക്കും ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ ആരാണ് മോശമായി പെരുമാറിയ വ്യക്തിയെന്ന് പേര് വെളിപ്പെടുത്താൻ നടി തയ്യാറായില്ല.

'ഇപ്പോഴും അക്കാര്യം പറഞ്ഞാൽ വലിയ ബുദ്ധിമുട്ടാവും. എന്നിട്ടും ആ നടന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല. അത് കാണുമ്പോൾ എനിക്ക് പറയണമെന്ന് തോന്നാറുണ്ട്. ഞാൻ ഒരിക്കൽ അത് തുറന്ന് പറയും. ഒരുപാട് പുതുതലമുറ ഇതിലേക്ക് വരാനുണ്ട്. ഇത്തരം ആളുകൾ ഒക്കെ അതിൽ നിന്ന് പോവണം. സിനിമ മോശം ഫീൽഡല്ല, എന്നാൽ ഇത്തരക്കാർ ചേർന്ന് അതിനെ നശിപ്പിക്കുകയാണ്' നടി പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. അതേ സമയം നടി കാവേരിയുമായുള്ള കേസിനെ കുറിച്ച് നടി പ്രിയങ്ക അനൂപ് വെളിപ്പെടുത്തി. കാവേരിയോടും അമ്മയോടും തനിക്കിപ്പോഴും സ്‌നേഹം മാത്രമേയുള്ളുവെന്നും ക്രൈം നന്ദകുമാറാണ് എല്ലാത്തിനും കാരണമായതെന്നും പ്രിയങ്ക വ്യക്തമാക്കി. കാവേരിയുടെ അമ്മ പ്രിയങ്കയ്‌ക്കെതിരെ നല്‍കിയ കേസില്‍ 2021-ല്‍ കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയിരുന്നു. 20 വര്‍ഷമാണ് ഈ കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക കോടതിയില്‍ കയറിയിറങ്ങിയത്. 'അത് വല്ലാത്തൊരു യാത്രയായിരുന്നു. ആ സമയത്താണ് എന്റെ കല്ല്യാണവും കുഞ്ഞുണ്ടാകുന്നതുമെല്ലാം. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും ഞാന്‍ ഹാജരായിട്ടുണ്ട്. അവര്‍ പറയുന്ന സമയത്തെല്ലാം പോയിട്ടുണ്ട്. സൗണ്ട് വെരിഫിക്കേഷന്‍ വേണമെന്ന് പറഞ്ഞു. അതും നല്‍കി. പക്ഷേ ചിലരെല്ലാം പറയുന്നത് കേട്ടാല്‍ തോന്നും കോടതിയിലെ മജിസ്‌ട്രേറ്റ് എന്റെ ബന്ധുവാണെന്ന്. അതിനാല്‍ എന്നെ വെറുതെ വിട്ടതാണെന്ന്. എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷമാണ് എന്നെ നിരപരാധിയാക്കിയത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. 

ക്രൈം നന്ദകുമാറിന്റെ ക്രൂരമായ മനസാണ് ഇതിനെല്ലാം കാരണം. കാവേരിയോടും അമ്മയോടും എനിക്ക് ഇപ്പോഴും സ്‌നേഹം മാത്രമേയുള്ളു. കേസിന്റെ സമയത്ത് അമ്മയെ ഒന്ന് രണ്ട് തവണ കണ്ടിരുന്നു. കാവേരിയെ പിന്നെ കണ്ടിട്ടില്ല. സ്‌നേഹമുള്ള ഒരാളെ വിളിച്ച് ഇങ്ങനെയൊരു വാര്‍ത്ത വരുമെന്ന് പറഞ്ഞതായിരുന്നു ഞാന്‍ ചെയ്ത തെറ്റ്‌. അവരേയും കുറ്റം പറയാന്‍ പറ്റില്ല. വേറൊരു രീതിയിലൂടെ പോയാല്‍ സത്യം അറിയാന്‍ സാധിക്കുമെന്ന് അവര്‍ കരുതിയിട്ടുണ്ടാകും. എന്റെ മകള്‍ക്ക് ഒരു ബുദ്ധിമുട്ട് വരണ്ട, എന്താണെന്ന് അന്വേഷിക്കാം എന്ന് മാത്രമേ അമ്മ കരുതിയിട്ടുണ്ടാകൂ. പക്ഷേ അത് വിറ്റ് കാശാക്കാം എന്ന് ക്രൈം നന്ദകുമാര്‍ കരുതി. കിട്ടിയ ആയുധം അയാള്‍ കാശുണ്ടാക്കാന്‍ ഉപയോഗിച്ചു. അത് പലരും വിശ്വസിച്ചു.

എന്റെ സഹോദരന്‍ മരിച്ചു എന്നുവരെ അയാള്‍ പറഞ്ഞു. കേസ് വന്നതിനുശേഷമാണ് അത് സംഭവിച്ചതെന്ന് ആളുകള്‍ കരുതി. പക്ഷേ ഞാന്‍ സിനിമയിലെല്ലാം വരുന്നതിന് മുമ്പ് 13-ാം വയസിലാണ് സഹോദരന്‍ മരിക്കുന്നത്. അതും അയാള്‍ വിറ്റ് കാശാക്കി. ഇതൊക്കെ അനുവദിച്ചു കൊടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമാ മേഖലയിലെ ഒരുപാട് പേരെ ഇതുപോലെ അയാള്‍ ഉപദ്രവിക്കുന്നുണ്ട്. അയാള്‍ക്കെതിരെ പരാതി നല്‍കിയ ശ്വേത മേനോനെ അഭിനന്ദിക്കുന്നു.17 വര്‍ഷമാണ് എന്റെ കുടുംബം ഇതെല്ലാം അനുഭവിച്ചത്. മകന് ഇപ്പോള്‍ തിരിച്ചറിവായി. ഇത്തരത്തില്‍ വാര്‍ത്ത വരുന്നത് അവന്‍ കാണില്ലേ. പലതും പറഞ്ഞ് മനസിലാക്കാം. പക്ഷേ കുഞ്ഞായതിനാല്‍ മനസില്‍ ഒരു വേദന ഉണ്ടാകുമല്ലോ.'-പ്രിയങ്ക പറയുന്നു.

ENGLISH SUMMARY:

actress priyanka anoop talks about cinema bad experience