സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ നടന്‍ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവ് എസ്. വിനോദ്കുമാര്‍. വിനോദ് കുമാര്‍ നിര്‍മിച്ച ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ ആരോടും മിണ്ടാതെ താരം കാരവനില്‍ നിന്നിറങ്ങിപ്പോയെന്നും ഇതോടെ തനിക്ക് ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നുമാണ് നിര്‍മാതാവ് പറയുന്നത്. സെറ്റില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനെ കുറിച്ച് പിന്നീട് തന്നോട് സംസാരിക്കാമെന്ന് പറഞ്ഞുവെങ്കിലും പ്രകാശ്​രാജ് വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ലെന്നും സമൂഹമാധ്യമമായ എക്സില്‍ വിനോദ്കുമാര്‍ കുറിച്ചു. 

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദനിധിക്കുമൊപ്പമുള്ള ചിത്രം 'ഉപമുഖ്യമന്ത്രിക്കൊപ്പം.. ജസ്റ്റ് ആസ്കിങ്' എന്ന ഹാഷ്ടാഗോടെ പ്രകാശ്​രാജ് എക്സില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് വിനോദ്കുമാറിന്‍റെ കമന്‍റ്. 'നിങ്ങള്‍ക്കൊപ്പമുള്ള രണ്ടുപേരും തിരഞ്ഞെടുപ്പില്‍ ജയിച്ചവരാണ്. പക്ഷേ നിങ്ങള്‍ക്ക് കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടു. അതാണ് വ്യത്യാസം. ഒരു മനുഷ്യനോടും ഒന്നും മിണ്ടാതെ നിങ്ങള്‍ എന്‍റെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയത് കൊണ്ട് എനിക്കുണ്ടായ നഷ്ടം ഒരു കോടി രൂപയാണ്. എന്തായിരുന്നു അതിന് കാരണം? ചോദിച്ചെന്നേയുള്ളൂ.. എന്നെ വിളിക്കുമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ വിളിച്ചതുമില്ല'.. എന്നായിരുന്നു ട്വീറ്റ്. 

വിനോദ്കുമാര്‍ പൊതുവിടത്തില്‍ ഉയര്‍ത്തിയ ആരോപണത്തിന് പ്രകാശ്​രാജ് ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല. 2021ലാണ് താരം എനിമി എന്ന ചിത്രം ചെയ്തതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ജൂനിയര്‍ എന്‍ടിആറിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ദേവരയിലാണ് പ്രകാശ്​രാജ് ഏറ്റവുമൊടുവിലായി പ്രത്യക്ഷപ്പെട്ടത്. രാം ചരണിന്‍റെ 'ഗെയിം ചെയിഞ്ചര്‍', സൂര്യയുടെ 'കങ്കുവ', വിജയിയുടെ '69' എന്നിവയാണ് താരത്തിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രംങ്ങള്‍. 

സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച പ്രകാശ് രാജ് 2019 ലെ തിരഞ്ഞെടുപ്പില്‍  മല്‍സരിച്ചുവെങ്കിലും വലിയ തോല്‍വിയാണ് നേരിട്ടത്. കെട്ടിവച്ച കാശ് വരെ അദ്ദേഹത്തിന് നഷ്ടമായിരുന്നു. 

ENGLISH SUMMARY:

Producer alleges that Famous Tamil Actor Prakash Raj caused a loss of 1 cr to him.