മാർക്കോ സിനിമയെക്കുറിച്ചു താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി നടന്‍ സുരാജ് വെഞ്ഞാറമൂട്. എക്സ്ട്രാ ഡീസന്റ് (ഇ.ഡി) എന്ന ചിത്രത്തിന്‍റെ പ്രചാരണസമയത്തു നൽകിയ അഭിമുഖങ്ങളിലൊന്നിലാണ് താരം മാർക്കോ സിനിമയെക്കുറിച്ച് പരാമർശിച്ചത്. ‘ഇ.ഡിയിൽ വെട്ടും കുത്തും ഇല്ല. ധൈര്യമായി പിള്ളേരുമൊത്ത് പോകാം’ എന്ന സുരരാജിന്‍റെ വാക്കുകളാണ് വിമർശനത്തിന് വഴിയൊരുക്കിയത്. എന്നാൽ ആ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഉണ്ണി മുകുന്ദന്‍റെ മാർക്കോ കണ്ടിരുന്നു. സിനിമ ഇഷ്ടപ്പെട്ട കാര്യം അദ്ദേഹത്തിന് മെസജ് ആയി അയയക്കുകയും ചെയ്തിരുന്നുവെന്ന് സുരാജ് പ്രതികരിച്ചു.
സുരാജിന്റെ വാക്കുകൾ ‘മാർക്കോയെക്കുറിച്ചുള്ള എന്‍റെ പ്രതികരണം നൂറ് ശതമാനവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാനും അത് കണ്ടിരുന്നു. ഒരിക്കലും ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. ഇഡി സിനിമയിൽ എന്‍റെ കഥാപാത്രം സൈക്കോ കഥാപാത്രമായിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോൾ എന്നോട് ചോദിച്ചു, ആഹാ... സൈക്കോയാണോ? അപ്പോൾ നിങ്ങളുടേതിലും ഉണ്ടോ വെട്ടും കുത്തും എന്ന്. അപ്പോൾ ഞാൻ മറുപടിയായി പറഞ്ഞു. എന്‍റേത് സൈക്കോ കഥാപാത്രമാണെന്നേയുള്ളു അല്ലാതെ വെട്ടും കുത്തുമൊന്നുമില്ലെന്ന്. ഇങ്ങനെയാണ് പറഞ്ഞത്. പിന്നെ ഞാൻ ഉണ്ണി മുകുന്ദന്‍റെ മാർക്കോ കണ്ടിരുന്നു. എനിക്ക് ഭയങ്കരമായി ഇഷ്ടമായി, മാർക്കോയിൽ ഉണ്ണി മുകുന്ദൻ തകർത്തിട്ടുണ്ട്. അത് ഒരു രക്ഷയുമില്ല. മലയാളത്തിലെ ആദ്യത്തെ വയലൻസ് സിനിമ തന്നെയാണ്’