വിവാദങ്ങളോ കോലാഹലങ്ങളോ ഒന്നുമില്ലെങ്കിൽ പരാജയപ്പെടേണ്ട സിനിമയായിരുന്നു എമ്പുരാനെന്ന് ഡോ. സൗമ്യ സരിൻ. പൃഥ്വിരാജിന്‍റെ തലയില്‍ ഉദിച്ച മാർക്കറ്റിങ് ബുദ്ധിയെ അഭിനന്ദിക്കുന്നുവെന്നും ‘ലൂസിഫർ’ തനിക്കേറെ ഇഷ്ടപ്പെട്ട സിനിമകളൊന്നായിരുന്നുവെന്നും സൗമ്യ പറയുന്നു.
‘സിനിമയെ സിനിമ മാത്രം ആയി കണ്ടു കൊണ്ടുള്ള ഒരു പോസ്റ്റ്. ചെലോർക്ക് ശെര്യാവും...ചെലോർക്ക് ശെര്യാവൂല...എനക്കൊട്ടും ശെര്യായില്ല ഗയ്‌സ്. ഈ കോലാഹലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ, എട്ടു നിലയിൽ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയിൽ എങ്കിലും പൊട്ടേണ്ട ഒരു പടം, ഇതിൽ നമ്മുടെ ബൈജു അവതരിപ്പിക്കുന്ന കഥാപാത്രം സുമേഷിനോട് പറയുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഏറ്റവും വലിയ മൂന്നാമത്തെ ഗുണം, അവർക്ക് അവരുടെ അണികളിൽ ഉണ്ടാക്കാൻ സാധിക്കേണ്ട ഒരേ ഒരു കാര്യമാണ്. രോമാഞ്ചം. അത് ഇത്തരം സിനിമകൾക്കും ബാധകമാണ്. ആ പറഞ്ഞ ‘രോഞ്ചാമം’ വേണ്ടതിൽ അധികം തന്ന ഒരു സിനിമ ആയിരുന്നു എനിക്ക് ‘ലൂസിഫർ’. ഓഹ്... എന്താ അതിൽ ലാലേട്ടന്‍റെ ഒരു സ്വാഗ്. അതിലെ ഓരോ ഡയലോഗുകളും, എന്തിന് അധികം ആ കണ്ണുകൾ മാത്രം മതിയായിരുന്നു. അതു വച്ച് നോക്കുമ്പോൾ, ഇതൊരു മാതിരി.എന്തായാലും എന്‍റെ പൃഥ്വിരാജെ, നിങ്ങളുടെ തല കാത്തുസൂക്ഷിച്ചു വയ്ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു മാർക്കറ്റിങ് ബുദ്ധി. എന്തായാലും നമ്മുടെ പണം അവരുടെ പെട്ടിയിൽ ഭദ്രമായി വീണു കഴിഞ്ഞു. ഇനി നിങ്ങൾ എത്രയാന്ന് വച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലി തീർക്ക്. അവർക്കെന്ത് ചേതം.’ ഡോ. സൗമ്യയുടെ വാക്കുകൾ.
അതേ സമയം റീ എഡിറ്റിംഗ് കഴിഞ്ഞ എമ്പുരാൻ പതിപ്പ് ഇന്നലെ മുതൽ തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെ 24 മാറ്റങ്ങളാണ് എമ്പുരാൻ ആദ്യ പതിപ്പിൽ വരുത്തിയത്. ഇതിന് പിന്നാലെ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് കാര്യമായ രീതിയിൽ ബാധിച്ചിട്ടില്ലെന്നാണ് തിയറ്റർ ഉടമകൾ പറയുന്നത്.