ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രിയുടെയും മരണത്തിൽ അനുശോചിച്ച് അറബ് ലോകം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെയുള്ള ജിസിസി നേതാക്കൾ റെയ്സിയുടെ മരണം ദുഖം രേഖപ്പെടുത്തി.
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വറ്ററിലൂടെയാണ് അനുശോചനം അറിയിച്ചത്. മരിച്ചവർക്ക് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുമെന്നും എല്ലാവരുടെയും കുടുംബത്തിനെ ഹൃദയംഗമമായ ദുഖം അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ദുഷ്‌കരമായ സമയത്ത് ഇറാനോട് യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും എക്സിക്യൂട്ടിവ് അതോറിറ്റിയിലെ ആക്ടിങ് മേധാവി മുഹമ്മദ് മോഖ്ബറെയാണ് അനുശോചനം അറിയിച്ചത്. മരിച്ച എല്ലാവർക്കും ഒപ്പം അവരുടെ കുടുംബങ്ങളോടും കരുണ കാണിക്കാൻ ദൈത്തോട് അപേക്ഷിക്കുന്നെന്നായിരുന്നു ട്വിറ്ററിലെ അനുശോചന സന്ദേശത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി കുറിച്ചത്. ഒമാൻ, തുർക്കി, ജോർദാൻ, ഇറാഖ്, ഈജിപ്ത്, സിറിയ ഭരണാധികളും ഇബ്രാഹിം റെയ്സിയുടെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി. സിറിയയും ഇറാനും തമ്മിലുള്ള തന്ത്രപരമായ ബന്ധം സമൃദ്ധമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഇബ്രാഹിം റെയ്സിയുമായി സിറിയ പ്രവർത്തിച്ചിരുന്നെന്ന് പറഞ്ഞ പ്രസിഡന്‍റ് ബഷർ അൽ അസദ് . ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി റെയ്സി സിറിയ സന്ദർശിച്ചതും അനുസ്മരിച്ചു.