mascut

ഒമാനില്‍ ഇരുപത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഷാജഹാനും സന്തോഷ് കുമാറും അടക്കം അഞ്ചു മലയാളികള്‍ക്ക് മോചനം. ഭരതന്‍പിള്ള, നവാസ്, മനാഫ് എന്നിവരാണ് ജയില്‍മോചിതരാവുന്ന മറ്റു മലയാളികള്‍. 

 

സിനാവ് സൂഖില്‍ രണ്ട് സ്വദേശികള്‍ കൊല്ലപ്പെട്ട കേസിലാണ് ആലപ്പുഴ സ്വദേശികളായ സന്തോഷ്‌കുമാറിനെയും ഷാജഹാനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന കടയില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. സംഭവത്തില്‍ നാലു പാകിസ്ഥാനികളെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. വ്യത്യസ്ത കൊലപാതക കേസുകളില്‍ ശിക്ഷയനുഭവിച്ചുവരികയായിരുന്ന ഭരതന്‍പിള്ള, നവാസ്, മനാഫ് എന്നിവരും ജയില്‍മോചിതരാവും.

 

25 വര്‍ഷത്തെ തടവിന് ജയിലില്‍ കഴിയുന്ന ഭരതന്‍പിള്ള 18 വര്‍ഷം പൂര്‍ത്തിയാക്കി. 13 വര്‍ഷത്തെ തടവ് അനുഭവിക്കുന്ന നവാസും പത്തു വര്‍ഷത്തെ തടവ് ശിക്ഷയുള്ള മനാഫും ജയിലില്‍ ഒന്‍പതു വര്‍ഷം വീതം പൂര്‍ത്തിയാക്കിയവരാണ്. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയില്‍ ഉൾപ്പെടെ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലാണ് മോചനത്തിലേക്ക് നയിച്ചത്.