ദുബായ് (Reuters)
യു.എ.ഇയിലെ പ്രവാസികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമത്തിൽ ഭേദഗതി. ഇത് അനുസരിച്ച് ആറ് നിയമങ്ങൾ ലംഘിച്ചാൽ റസിഡൻസ് പെർമിറ്റ് ഉണ്ടെങ്കിലും പ്രവാസികള്‍ നാടുകടത്തപ്പെടും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ഉത്തരവനുസരിച്ചുള്ള നാല് കേസുകളും രണ്ട് അഡ്മിനിസ്ട്രേറ്റീവ് നാടുകടത്തൽ കേസുകളുമാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
കടൽ മാർഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുന്ന എല്ലാ വിദേശികളെയും നാടുകടത്താൻ നിയമപരമായി സാധ്യമാണെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. എൻട്രി വീസയോ റസിഡൻസ് പെർമിറ്റോ ഇല്ലെങ്കിലോ അവ കാലഹരണപ്പെട്ടിട്ടുണ്ടെങ്കിലോ, നിശ്ചിത കാലയളവിനുള്ളിൽ അത് പുതുക്കിയില്ലെങ്കിലോ ഇത് ബാധകമാണ്. വീസയോ റസിഡൻസ് പെർമിറ്റോ റദ്ദാക്കിയശേഷം നിശ്ചിത കാലയളവിനുള്ളിൽ യുഎഇ വിട്ടില്ലെങ്കിലും നാടുകടത്തപ്പെടാം. വിദേശി കുറ്റകൃത്യം നടത്തിയാൽ അവരെ രാജ്യത്ത് നിന്ന് നാടുകടത്തണമെന്ന് പുതിയ വ്യവസ്ഥയിൽ പറയുന്നു.
പ്രവാസിയെ നാടുകടത്തുന്നതിനുള്ള ചെലവുകൾ തൊഴിലുടമ വഹിക്കണം. ജീവിത മാർഗമില്ലെങ്കിലും വ്യക്തിയെ നാടുകടത്താം. പൊതുതാൽപര്യം കണക്കിലെത്ത് വ്യക്തിയെ നാടുകടത്തണമെന്ന് സുരക്ഷാ അധികൃതർ നിർദേശിച്ചാലും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങളെ നാടുകടത്താനും അധികൃതർക്ക് കഴിയും. ആഭ്യന്തരമന്ത്രാലയവും പൊലീസുമായി സഹകരിച്ചാണ് ഐസിപിയുടെ നടപടികൾ.