പൊതുമാപ്പ് പ്രയോജനപ്പെടുത്തി താമസം നിയമാനുസൃതമാക്കിയ 4000 പേർക്ക് തൊഴിൽ അഭിമുഖങ്ങൾ നടത്തിയതായി ദുബായ് താമസകുടിയേറ്റ വകുപ്പ്. ഇതിൽ 58 പേർക്ക് യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.
യു.എ.ഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് തുടങ്ങി മൂന്നാഴ്ച പിന്നിടാനിരിക്കെയാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് കണക്കുകൾ പുറത്തുവിട്ടത്. മതിയായ രേഖകൾ ഇല്ലാത്തവർക്ക് താമസം നിയമാനുസൃതമാക്കാനും അല്ലെങ്കിൽ പിഴ കൂടാത രാജ്യം വിടാനും അവസരമൊരുക്കുന്നതാണ് പൊതുമാപ്പ്. ഇതിൽ പുതിയ വീസയെടുത്ത് മതിയായ രേഖകളോടെ താമസം നിയമാനുസൃതമാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് തൊഴിൽ നൽകാനാണ് യു.എ.ഇയുടെ ശ്രമം.
ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലാണ് തൊഴിൽ അഭിമുഖങ്ങൾ നടക്കുന്നത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് വിവിധ കമ്പനികളുമായി സഹകരിച്ചു നടത്തുന്ന അഭിമുഖങ്ങളിൽ ഇതിനകം 4000 പേർ പങ്കെടുത്തു. ഇതിൽ 58 പേർ അവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി സ്വന്തമാക്കി. 22 കമ്പനികളാണ് നിലവിൽ തൊഴിൽ നൽകാൻ സന്നദ്ധതയറിയിച്ച് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലുള്ളത്.
80-ലധികം കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ കമ്പനികൾ ക്യാംപെയിനുമായി സഹകരിച്ച് മുന്നോട്ട് വരുമെന്നാണ് ജിഡിആർഎഫ്എയുടെ പ്രതീക്ഷ. നിലവിൽ നിർമാണ മേഖല, ലോജിസ്റ്റിക് സർവീസ്, റസ്റ്റോറൻസ്, പാക്കേജിങ്, ട്രാൻസ്പോർട്ടേഷൻ, അടക്കമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് സ്റ്റാറ്റസ് റെഗുലറൈസേഷൻ ഇനിഷ്യേറ്റീവുമായി സഹകരിച്ച് മുന്നോട്ടുവന്നിട്ടുള്ളത്.