സൗദി അൽ കൊബാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ ശരീരം ഒന്നരമാസമാകുമ്പാള്‍ നാടണയുകയാണ്. കൂടെ അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിച്ചത് എന്നുപോലും മനസ്സിലാകാതെ ആ അഞ്ചുവയസ്സുകാരിയും. കൊല്ലം സ്വദേശിയായ അനൂപ് മോഹനെയും ഭാര്യ രമ്യമോളെയുമാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകളായ ആരാധ്യ എന്ന അഞ്ചു വയസ്സുകാരി പറഞ്ഞതനുസരിച്ചാണ് അയല്‍വാസികള്‍ വീട്ടിലെത്തിയതും നടുക്കുന്ന കാഴ്ച കണ്ടതും.

രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് അമ്മ മൂന്നു നാല് ദിവസമായി കട്ടിലിൽ സുഖമില്ലാതെ കിടക്കുകയായിരുന്നു. ഞാൻ കുറെ വിളിച്ചു, എന്നിട്ടും അമ്മ എണീറ്റതേയില്ല. പിന്നെ ഞാനും അമ്മയ്ക്കൊപ്പം കയറി കിടന്നുവെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

കുഞ്ഞിനെയും കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും അനൂപിന് അത് ചെയ്യാനായില്ല. അച്ഛന്‍ തലയിണകൊണ്ട് മുഖത്തമര്‍ത്തി, എനിക്ക് ശ്വാസംമുട്ടിയപ്പോള്‍ വിട്ടു. പിന്നെ ബ്രഡ് തന്നു. ഫോണെടുത്ത് തന്നിട്ട് ഇത് കണ്ടിരുന്നോളാന്‍ പറഞ്ഞു. പിന്നെ ചെന്നു നോക്കുമ്പോള്‍ അടുക്കളയിലെ ഫാനില്‍ അച്ഛന്‍ തൂങ്ങിക്കിടക്കുകയായിരുന്നു എന്നാണ് ആരാധ്യ പൊലീസിനോട് പറഞ്ഞത്.

Also Read: അഞ്ചു വയസുകാരിയുടെ കരച്ചില്‍ കേട്ടെത്തി; കണ്ടത് ജീവനറ്റ മാതാപിതാക്കളെ

ഓഗസ്റ്റ് 28 ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം സമീപവാസികള്‍ അറിഞ്ഞത്. അഞ്ചു വയസുകാരിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികള്‍ പൊലീസിൽ വിവരമറിച്ചു. പൊലീസെത്തി കതക് പൊളിച്ചാണ് ഫ്ലാറ്റിനുള്ളിൽ കടന്നത്. കുട്ടിയെ അവിടെ നിന്നും മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടണയുമ്പോള്‍ ഹൃദയംവിങ്ങുന്ന അനാധത്വമാണ് ആരാധ്യക്കിന്ന് കൂട്ട്. 

12 വർഷമായി തുക്ബ സനയ്യയിൽ പെയിന്റിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അനൂപ്. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. സംഭവം നടക്കുന്നത് അഞ്ചുമാസം മുൻപാണ് രമ്യയും മകളും സന്ദർശക വീസയിൽ സൗദിയിലെത്തിയത്. സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിന്‍റെ സംരക്ഷണയിലായിരുന്നു ആരാധ്യ ഇതുവരെ.

ENGLISH SUMMARY:

Malayali couple found dead in Saudi. Their daughter told neighbours and police what happened inside their home.