രക്തം പാൽ പോലെ വെളുത്ത് കട്ടിയുള്ളതായി മാറുന്ന അപൂർവരോഗവുമായി വലയുകയാണ് ജർമനിയിൽ ഒരു യുവാവ്. രക്തത്തിലെ ഫാറ്റി ട്രൈഗ്ലിസറൈഡ് മോളിക്ക്യൂളുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് ഇതിനു പിന്നില്‍. അധികമുള്ള ബ്ലഡ്‌ പ്ലാസ്മയെ നീക്കം ചെയ്യുകയാണ് മുന്നിലുള്ള ചികിൽസാരീതി. 

 

എന്നാൽ യുവാവിന്റെ നിലവിലെ സ്ഥിതി ഗുരുതരമാണ്. രക്തത്തിന്റെ കട്ടി കാരണം ചികിൽസയ്ക്ക് ഉപയോഗിക്കുന്ന മെഷീൻ വരെ ബ്ലോക്കായി. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ഡോക്ടര്‍മ്മാരും കുഴങ്ങി. സാധാരണ  ഒരാളുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവിനെക്കാൾ മുപ്പത്തിയാറ് ഇരട്ടിയാണ് ഇൗ യുവാവിന്റെ രക്തത്തിൽ. തലകറക്കവും ഛര്‍ദ്ദിയും കൂടിയതോടെയാണ് ഇയാൾ ചികിൽസയ്ക്ക് എത്തിയത്.

 

ഒടുവിൽ മറ്റുവഴികള്‍ ഇല്ലാതെ വന്നതോടെ ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തില്‍നിന്നു രണ്ടു ലീറ്റര്‍ രക്തം വലിച്ചെടുക്കുകയും അതിനു പകരം രക്തം നല്‍കുകയും ചെയ്തു.  എന്തായാലും അഞ്ചു ദിവസം കൊണ്ട് ഈ രീതി വിജയിക്കുകയും രോഗിയുടെ ട്രൈഗ്ലിസറൈഡ് ലെവല്‍ കുറയുകയും ചെയ്തിട്ടുണ്ട്.