Photo Courtesy - AP NEWS

ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആറുവയസുകരനെ പട്ടിണിക്കിട്ട് കൊന്ന പിതാവിന് ജീവപര്യന്തം തടവ്. 28കാരനായ ആന്‍റണി മാര്‍ട്ടിനസിനാണ് കോടതി ശിക്ഷവിധിച്ചത്. നോര്‍ത്ത് അരിസോണയില്‍ 2020ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

രാത്രി മാര്‍ട്ടിനസ് ഉറങ്ങിയ സമയത്ത് വീട്ടിലെ അടുക്കളയില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ചു കഴിച്ചെന്ന പേരിലാണ് ഇയാള്‍ കുട്ടികളെ ശിക്ഷിച്ചത്. രണ്ടുമക്കളെയും മണിക്കൂറുകള്‍ പട്ടിണിക്കിട്ടായിരുന്നു ശിക്ഷ. 16 മണിക്കൂറോളും വെള്ളമോ ആഹാരമോ നല്‍കാതെ മുറിക്കുള്ളില്‍ ഇയാള്‍ കുട്ടികളെ പൂട്ടിയിട്ടു. 

ഭക്ഷണം കിട്ടാതെ ബോധരഹിതരായ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പിതാവിന്‍റെ കൊടിയ പീഡനം പുറംലോകം അറിഞ്ഞത്. വൈകാതെ ആറ് വയസുള്ള ഇളയ കുട്ടി മരണപ്പെട്ടു. മരിക്കുമ്പോള്‍ വെറും എട്ട് കിലോ ആയിരുന്നു കുട്ടിയുടെ ഭാരം. പട്ടിണി കിടന്ന് എല്ലും തോലുമായ നിലയിലായിരുന്നു രണ്ടുകുട്ടികളും. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പട്ടിണിയാണ് മരണകാരണം എന്നും വ്യക്തമായി. പിന്നാലെ സംഭവത്തില്‍ മാര്‍ട്ടിനസും ഭാര്യ എലിസബത്തും മുത്തശ്ശിയും അറസ്റ്റിലായിരുന്നു.