ബ്രിട്ടനില്‍ നാളെ പൊതുതിരഞ്ഞെടുപ്പ്. രണ്ടാം വട്ടവും പ്രധാനമന്ത്രി പദത്തിനായി അങ്കത്തിനിറങ്ങുന്ന റിഷി സുനകിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ കീര്‍ സ്റ്റാമര്‍ കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. ആരോഗ്യരംഗം, കുടിയേറ്റം തുടങ്ങി വിവിധ വിഷയങ്ങളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത്.
14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണം ജനങ്ങള്‍ മടുത്തെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് റിഷി സുനക് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിലപ്പെരുപ്പം ഒരു പരിധി വരെ മെരുക്കാനായെന്നും മുന്‍ഗാമികളുടെ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയെ മെച്ചെപ്പെടുത്തിയെന്നുമുള്ള ആത്മവിശ്വാസത്തോടെയാണ് റിഷി സുനക് തിരഞ്ഞെടുപ്പ് നേരത്തേയാക്കിയത്. എന്നാല്‍, കുടിയേറ്റം, ഹൗസിങ്, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിലെല്ലാം സുനക് പരാജയപ്പെട്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
മറുവശത്ത് ജെറമി കോര്‍ബിന്‍റെ പിന്‍ഗാമിയായി ലേബര്‍ പാര്‍ട്ടി തലപ്പത്തെത്തിയ കീര്‍ സ്റ്റാമറിനെ സ്ഥിരതയും സന്തുലിതവുമായ തീരുമാനങ്ങളെടുക്കാനാകുന്ന നേതാവായാണ് ജനം കരുതുന്നത്. അതിനാല്‍ തന്നെ സര്‍വേ ഫലങ്ങളിലെല്ലാം സ്റ്റാമറിന് 650 ല്‍ 420ന് മുകളില്‍ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത് 326 സീറ്റുകളാണ്. രാവിലെ 7 മുതല്‍ രാത്രി പത്ത് വരെ നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലം നാളെ അര്‍ധരാത്രിയോടെ പുറത്തുവരും. വെള്ളിയാഴ്ച രാവിലെയോടെ അന്തിമഫലമറിയാം.