കയ്യില്‍ ആയുധങ്ങളും കൊല്ലേണ്ടവരുടെ ലിസ്റ്റുമായി പതിനൊന്നുകാരന്‍ പിടിയില്‍. ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട് സ്കൂളുകളിൽ കൊലപാതകം നടത്താൻ കുട്ടി പദ്ധിതിയിട്ടിരുന്നെന്നും പൊലീസ് പറയുന്നു. തന്‍റെ പക്കലുളള ആയുധ ശേഖരത്തിന്‍റെ വിഡിയോ കാണിച്ച് കുട്ടി സഹപാഠികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് സംഗതി പുറത്തറിഞ്ഞതും തുടര്‍ന്ന് പരിശോധന നടന്നതും. 'കിൽ ലിസ്റ്റ്' എന്നെഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു.
വിവിധ എയർസോഫ്റ്റ് റൈഫിളുകൾ, കത്തികൾ, പിസ്റ്റലുകള്‍, വാളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയാണ് പൊലീസ് പതിനൊന്നുകാരന്‍റെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യര്‍ഥിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് വൃത്തങ്ങള്‍ ട്വീറ്റ് ചെയ്തു. വോലൂസിയ കൗണ്ടി ഷെരീഫ് മൈക്ക്ചിറ്റ്വുഡ് പങ്കുവച്ച കുറിപ്പ് ഇങ്ങനെ: 'നേരത്തെ പറഞ്ഞതുപോലെ, ക്രീക്സൈഡ് അല്ലെങ്കിൽ സിൽവർ സാൻഡ്സ് മിഡിൽ സ്കൂളിൽ വെടിവയ്പ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ക്രീക്സൈഡ് മിഡിൽ സ്കൂൾ വിദ്യാർത്ഥിയെ ഞങ്ങൾ അറസ്റ്റ് ചെയ്തിരിക്കുന്നു. കൊല്ലേണ്ടവരുടെ പേരും പ്ലാനും അടങ്ങിയ ലിസ്റ്റ് കുട്ടിയുടെ പക്കലുണ്ടായിരുന്നു. ഇതെല്ലാം ഒരു തമാശയാണെന്നായിരുന്നു പതിനൊന്നുകാരന്‍റെ പ്രതികരണമെന്ന് വോലൂസിയ കൗണ്ടി ഷെരീഫ് മൈക്ക്ചിറ്റ്വുഡ് കുറിച്ചത്.
അതേസമയം കയ്യിലും കാലിലും വിലങ്ങണിയിച്ചാണ് യുഎസ് പൊലീസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കുട്ടിയെ വിലങ്ങഴിച്ച ശേഷം സെല്ലിലേക്ക് മാറ്റുന്നതും പൊലീസ് പങ്കുവച്ച വിഡിയോയില്‍ കാണാം. ഒപ്പം കുട്ടിയില്‍ നിന്നും പിടിച്ചെടുത്ത ആയുധശേഖരവും കാണിക്കുന്നുണ്ട്. എന്നാല്‍ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വോലൂസിയ കൗണ്ടി ഷെരീഫിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. കുട്ടി ചെയ്ത തെറ്റിന് തക്കതായ ശിക്ഷ തന്നെ നല്‍കണം എന്നായിരുന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത്തരം കുട്ടികളുളള ഈ സമൂഹത്തില്‍ എന്ത് ധൈര്യത്തില്‍ പുറത്തിറങ്ങുമെന്ന് മറ്റുചിലരും ആശങ്ക പ്രകടിപ്പിച്ചു. വെറും പതിനൊന്നു വയസുമാത്രമുളള ഒരു കുട്ടിയെ അക്രമി എന്ന് കാണിച്ച് പൊതുസമൂഹത്തില്‍ അപമാനിച്ചെന്നായിരുന്നു വിഡിയോ കണ്ട ചിലര്‍ അഭിപ്രായപ്പെട്ടത്. കുട്ടിയെന്ന പരിഗണന നല്‍കി വിഡിയോ പങ്കുവയ്ക്കരുതായിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.