വായുഗുണനിലവാര സൂചികയില്‍ ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ബാക്കി ഏഴ് നഗരങ്ങൾ പാകിസ്ഥാൻ, ചൈന, കസാഖിസ്ഥാൻ, ചാഡ്, ബംഗ്ലാദേശ്, കോംഗോ എന്നിവിടങ്ങളിലാണ് ഉൾപ്പെടുന്നത്. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയർ ആണ് 2024ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പുറത്തുവിട്ടത്.
ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം അസമിലെ ബൈര്‍ണിഹത്താണ്. മുല്ലാന്‍പൂര്‍(പഞ്ചാബ്), ഫരീദാബാദ്, ലോനി, ന്യൂഡല്‍ഹി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഡ്, നോയിഡ തുടങ്ങിയവയാണ് ലോകത്തെ മലിനമായ 20 നഗരങ്ങളില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. ഇന്ത്യന്‍ നഗരങ്ങളില്‍ 35 ശതമാനം ഇടങ്ങളിലും അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ PM2.5 ലെവലാണുള്ളതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡൽഹിയാണ്.
ആഗോള തലത്തില്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതാണ്. 2023ല്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ PM2.5 സാന്ദ്രതയില്‍ ഏഴ് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഡല്‍ഹിയിലെ ശരാശരി PM2.5 സാന്ദ്രത ഒരു ക്യുബിക് മീറ്ററിന് 91.6 മൈക്രോഗ്രാം എന്ന നിരക്കിലാണ്. 2023ല്‍ ഇത് ഒരു ക്യൂബിക് മീറ്ററിന് 92.7 മൈക്രോഗ്രാം എന്ന നിലയിലായിരുന്നു. ഇന്ത്യയിൽ 2009 മുതൽ 2019 വരെ കണക്കെടുത്താൽ ഓരോ വർഷവും 15 ലക്ഷം പേരാണ് മലിനീകരണ അനുബന്ധ അസുഖങ്ങൾ കാരണം മരിക്കുന്നത്
ഏഴ് രാജ്യങ്ങള്‍ മാത്രമാണ് 2024ല്‍ ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാനദണ്ഡങ്ങളില്‍ വിജയിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ബഹാമസ്, ബാര്‍ബഡോസ്, ഗ്രനെഡ, എസ്‌റ്റോനിയ, ഐസ്‌ലാന്‍ഡ് എന്നിവയാണ് ഈ ഏഴ് രാജ്യങ്ങള്‍.