diabetes-01

പ്രമേഹബാധിതരായ കുട്ടികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച മിഠായി പദ്ധതിയില്‍ ഇതുവരെ ഇന്‍സുലിന്‍ പമ്പ് ലഭിച്ചത് വെറും അഞ്ചുപേര്‍ക്ക് മാത്രം. കുത്തിവയ്പ് ഒഴിവാക്കി ഇന്‍സുലിന്‍ ലഭ്യമാക്കുന്ന പമ്പ്  എല്ലാവര്‍ക്കും നല്‍കാനാകില്ലെന്നാണ് സാമൂഹിക സുരക്ഷ മിഷന്‍ വിശദീകരണം. പദ്ധതിയില്‍ നിന്ന് സഹായമൊന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കുട്ടികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സാമൂഹിക സുരക്ഷാമിഷന്റെ വിശദീകരണം.

 

മിഠായി പദ്ധതിയില്‍ 1636 പേരാണ്  ഇതുവരെ ചികില്‍സ സഹായത്തിനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശരീരത്തില്‍ സൂചി കുത്താതെ പ്രമേഹനില പരിശോധിക്കുന്ന സി.ജി.എം മെഷീനും ശരീരത്തില്‍ ഇന്‍സുലിന്‍ എത്തിക്കുന്ന പമ്പുമാണ് ആവശ്യം. ഓരോ കുട്ടിക്കും മൂന്ന് മാസത്തിലൊരിക്കല്‍ സിജിഎം മെഷീന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തില്‍ നല്‍കിയെങ്കിലും പിന്നെ നിര്‍ത്തി.

 

ടൈപ്പ് വണ്‍ ഡയബറ്റിക് ബാധിച്ചവര്‍ക്ക്, ഉറക്കത്തില്‍ പോലും ഷുഗര്‍ നില മാറി അപകടങ്ങള്‍ സംഭവിക്കാം. ഒരു ദിവസം കുറഞ്ഞത് അഞ്ചു തവണയെങ്കിലും പ്രമേഹനില പരിശോധിക്കാന്‍ ശരീരത്തില്‍ സൂചി കുത്തണം. ഇന്‍സുലിന്‍ പമ്പ് ഉണ്ടെങ്കില്‍ കുത്തിവെയ്പ്പ് കുറയ്ക്കാം. ആറുലക്ഷം രൂപ കൊടുത്ത് പമ്പ് വാങ്ങുക സാധാരണക്കാര്‍ക്ക് എളുപ്പമല്ല. സര്‍ക്കാര്‍ സഹായം കൂടി നിലയ്ക്കുന്നതോടെ മാനസിക സംഘര്‍ഷത്തിനൊപ്പം കടുത്ത സാമ്പത്തിക പ്രയാസം കൂടി അനുഭവിക്കേണ്ടിവരികയാണ് ഈ മാതാപിതാക്കള്‍.

 

Complaint against govt's Mittayi project