കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ നീണ്ടത് പത്തരമണിക്കൂര്‍ നേരം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. രണ്ടുകോടിയുടെ കടംവീട്ടാനെന്ന് പിടിയിലായ മുഖ്യപ്രതി കെ.ആര്‍.പത്മകുമാര്‍. ഭാര്യ എം.ആര്‍.അനിതകുമാരിയും മകള്‍ അനുപമയും തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ പങ്കാളികളാണെന്നും പത്മകുമാര്‍ പൊലീസിന് മൊഴിനല്‍കി. ഇതോടെ കേസില്‍ ഭാര്യയെയും മകളെയുംകൂടി കേസില്‍ പ്രതിചേര്‍ക്കും. ആറുവയസുകാരിക്കൊപ്പം സഹോദരനെയും തട്ടിക്കൊണ്ടുപോയി കുടുംബത്തെ ഭയപ്പെടുത്താനായിരുന്നു പദ്ധതി. തട്ടിയെടുക്കപ്പെട്ട കുട്ടിയുടെ അച്ഛനോട് പത്മകുമാറിന് വൈരാഗ്യമുണ്ടായിരുന്നോ എന്നകാര്യം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
തെങ്കാശി പുളിയറയില്‍ നിന്നാണ് പത്മകുമാറിനെയും ഭാര്യയെയും മകളെയും പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെ പിടികൂടിയത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആശ്രാമം മൈതാനത്ത് കുട്ടിയുമായി എത്തിയ നീല കാറിന്റെ ദൃശ്യമാണ് കേസില്‍ വഴിത്തിരിവായത്. കുട്ടിയെ കൊല്ലത്തെത്തിച്ച നീലക്കാറില്‍ പത്മകുമാറും ഉണ്ടായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാര്‍ പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തി. പത്മകുമാറിന്് ചിറക്കരയിലുള്ള ഫാംഹൗസിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. തട്ടിയെടുത്ത കുട്ടിയെ രാത്രി ഇവിടെയാണ് താമസിപ്പിച്ചതെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ ഇന്ന് വീണ്ടും തുടരും.
കുട്ടിയുടെ അച്ഛനുമായി പത്മകുമാറിന്റെ സാമ്പത്തിക ഇടപാട് വീണ്ടും പരിശോധിക്കുന്നു. ആദ്യം പറഞ്ഞത് മകളുടെ നഴ്സിങ് അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പണം ഇടപാടെന്നാണ്. രണ്ടുകോടിയുടെ സാമ്പത്തിക ബാധ്യത തീർക്കാനെന്ന് വീണ്ടും മൊഴി നല്‍കി. പത്മകുമാറുമായുള്ള ബന്ധം കുട്ടിയുടെ അച്ഛന്‍ മറച്ചുവച്ചതിലും അന്വേഷണം നടക്കും.
Contradiction in Padmakumar's statements