ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഷോപ്പിങ് മാളില്‍ അക്രമി ആറുപേരെ കുത്തിക്കൊന്നു. 9 മാസം പ്രായമുള്ള കുഞ്ഞടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.  അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

സിഡ്നി നഗരത്തിന്റെ കിഴക്കന്‍ മേഖലയായ ബോണ്ടിയില്‍ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന മാളില്‍ പ്രാദേശിക സമയം വൈകിട്ട് 3.20 നാണ് ആക്രമണമുണ്ടായത്. വലിയ കത്തിയുമായെത്തിയ അക്രമി കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തി. അക്രമിയെ ഭയന്ന് മാളിലുണ്ടായിരുന്നവര്‍ പുറത്തേക്കോടുകയും കടകള്‍ക്കുള്ളില്‍ അഭയം പ്രാപിക്കുകയും ചെയ്തു. അക്രമിയെ പ്രതിരോധിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സ‍ൃഷ്ടിച്ചു. ഒടുവില്‍ വനിത പൊലീസ് ഓഫിസറാണ് വെടിവച്ച് കീഴ്പ്പെടുത്തിയത്. പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു.  

ആക്രമണത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസ് അപലപിച്ചു. അക്രമിയുടെ വിവരങ്ങളും ആക്രമണത്തിന്‍റെ ലക്ഷ്യങ്ങളും അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി.