കരസേനയുടെ പുതിയ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. നിലവിൽ, സേനയുടെ ഉപമേധാവിയാണ്. വിരമിച്ച കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയ്ക്ക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
കരസേനയുടെ മുപ്പതാമത് മേധാവിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. 1984ൽ സേനയിൽ ചേർന്ന ദ്വിവേദി, ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. ജമ്മുവിലെ ഉധംപുർ ആസ്ഥാനമായ വടക്കൻ സേനാ കമാൻഡിന്റെ മേധാവി യായിരുന്നു. സേവനമികവ് കണക്കിലെടുത്ത് പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം ആദരിച്ചു.
നാവികസേന മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠിയും കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയും മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്കൂളിൽ അഞ്ചാം ക്ലാസിൽ ഒരുമിച്ച് പഠിച്ചവരാണ്. 1970ലായിരുന്നു ഇരുവരും സഹപാഠികളായിരുന്നത്. അതിനിടെ, വിരമിച്ച കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയ്ക്ക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
സൗത്ത് ബ്ലോക്കിൽ പ്രതിരോധമന്ത്രാലയത്തിലായിരുന്നു ചടങ്ങുകൾ. പിന്നാലെ, ദേശീയ യുദ്ധസ്മാരകത്തില്‍ മനോജ് പാണ്ഡേ പുഷ്പചക്രവും അര്‍പ്പിച്ചു. മനോജ് പാണ്ഡെയുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചതാണെങ്കിലും കേന്ദ്രസർക്കാർ ഒരുമാസം നീട്ടി നൽകുകയായിരുന്നു.