രാജ്യത്ത് പല സംസ്ഥാനങ്ങളിലും അതിശക്തമായ മഴയും മഴക്കെടുതിയും രൂക്ഷം. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ അരുണാചൽ പ്രദേശ്, അസം, മേഘാലയ, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളെ ചില ഭാഗങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണമായി സ്തംഭിച്ചു.
അസമിൽ മഴക്കെടുതികളിൽ മരണം 34 ആയി ഉയർന്നു. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ തന്നെ. ഏഴ് ജില്ലകളിലെ മൂന്നുലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. അസമിൽ അടുത്ത അഞ്ച് ദിവസം കൂടെ മഴ തുടരും. ഉത്തരാഖണ്ഡിൽ രുദ്രപ്രയാഗ് - ഗൗരികുണ്ഡ് ദേശീയപാത അടച്ചു. കല്ലും മണ്ണും റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെയാണ് റോഡ് അടച്ചത്.
ഹരിദ്വാറില്‍ ഗംഗാനദി കരകവിഞ്ഞ് അപകട നിലയ്ക്ക് മുകളിൽ തുടരുന്നു. യുപി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ചണ്ഡിഗഡ്, രാജസ്ഥാനിലെ വടക്കന്‍ ജില്ലകള്‍, മധ്യപ്രദേശിലെ പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഡൽഹിയിൽ മഴ മാറി നിൽക്കുന്നു.