പുണെയില്‍ വെള്ളച്ചാട്ടത്തില്‍പെട്ട് മറ്റൊരു അപകടം കൂടി. പുണെ താമിനി ഗട്ട് വെള്ളച്ചാട്ടത്തിലേക്ക് ചാടി ഒഴുക്കില്‍പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. 38കാരനായ വിമുക്തഭടന്‍ സ്വപ്നില്‍ ധവാഡെ ആണ് മരിച്ചത്. യുവാവ് ഒഴുക്കിൽപെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ശനിയാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന ട്രക്കിങ് സംഘത്തിനൊപ്പം എത്തിയപ്പോഴാണ് അപകടം. 30 അംഗ ട്രക്കിങ് സംഘമാണ് ഒപ്പമുണ്ടായിരുന്നത്. യുവാവ് വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നതിന്‍റെയും ഒഴുക്കില്‍പെടുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. നീന്തിക്കയറാം എന്ന വിശ്വാസത്തില്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്ന് പ്രാര്‍ഥിച്ച ശേഷം എടുത്തുചാടുന്ന രംഗങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. പിടിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് യുവാക്കളും വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കും യുവാവിനെ രക്ഷിക്കാനായില്ല.
മഴ ശക്തമായതിനാല്‍ ഇവിടെ ട്രക്കിങ്ങിന് വനം വകുപ്പിന്‍റെ വിലക്കുണ്ടെങ്കിലും ഇത് ലംഘിച്ച് എത്തുന്നവരാണ് അപകടത്തില്‍പെടുന്നത്. മഹാരാഷ്ട്രയിലെ വെള്ളച്ചാട്ടം കാണാനെത്തിയ ഒരുകുടംബം ഒന്നാകെ ഒലിച്ചുപോകുന്ന മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വീണ്ടും സമാനമായ അപകടം.