ലക്ഷദ്വീപിൽ പണ്ടാരഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ കവരത്തിയിൽ എംപിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയും പ്രതിഷേധരംഗത്തുണ്ട്. കർമസമിതി രൂപീകരിച്ച് പ്രതിഷേധം കൂടുതൽ തീവ്രമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
അഗത്തി, കവരത്തി, കൽപേനി, ആന്ത്രോത്ത്, മിനിക്കോയി എന്നിവിടങ്ങളിലായി 575.75 ഹെക്ടർ വരുന്ന പണ്ടാരഭൂമി ഏറ്റെടുക്കാൻ ലക്ഷദ്വീപ് കലക്ടർ ജൂൺ 27ന് ഉത്തരവിറക്കിയത്. ഇതിന്റെ ഭാഗമായി സർവേ നടപടി ആരംഭിച്ചതോടെ നാട്ടുകാർ പ്രതിഷേവുമായി രംഗത്തിറങ്ങി. സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ കവരത്തിയിൽ ലക്ഷദ്വീപ് എംപി ഹംദുല്ല സെയ്ദിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. കലക്ടറുടെ ചേംബറിലെത്തി സർവേ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. കലക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹംദുല്ല സെയ്ദ് പറഞ്ഞു. വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നത് അംഗീകരിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. കോൺഗ്രസ്, ശരദ് പവാർ വിഭാഗം എൻസിപി, ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു എന്നീ രാഷ്ട്രീയ പാർട്ടികൾ പണ്ടാരഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധരംഗത്തുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെയാണ് നാട്ടുകാർ രംഗത്തുള്ളത്. കർമസമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.