Image Credit / Hindustan Times

കാവി നിറത്തിലുള്ള വസ്ത്രത്തില്‍ നിന്നും മ‍ഞ്ഞ നിറത്തിലേക്ക് മാറി അയോധ്യയിലെ പൂജാരിമാര്‍. പൂജാരിമാര്‍ക്കായി ക്ഷേത്രം ട്രസ്റ്റ് പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളിലാണ് ഡ്രസ് കോഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് ഫോണ്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. മുമ്പ് കാവിനിറത്തിലുള്ള കുര്‍ത്തയും ദോത്തിയും തലപ്പാവുമായിരുന്നു പൂജാരിമാരുടെ വേഷം. ഇപ്പോള്‍ ഇതെല്ലാം മഞ്ഞ നിറത്തിലേക്ക് മാറിയിട്ടുണ്ട്. കോട്ടണ്‍ തുണി കൊണ്ട് തയാറാക്കിയ വസ്ത്രങ്ങള്‍ ധരിക്കാനായി മാത്രം പൂജാരിമാര്‍ക്ക് ട്രെയ്നിങ്ങും നല്‍കിയിരുന്നു. 

സുരക്ഷയുടെ ഭാഗമായാണ് ഫോണ്‍ കൊണ്ടുവരുന്നതില്‍ നിന്നും പൂജാരിമാരെ വിലക്കിയതെന്ന് ക്ഷേത്രം ട്രസ്റ്റ് പറഞ്ഞു. ക്ഷേത്രത്തിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് ഫോണ്‍ കൊണ്ടുവരുന്നതില്‍ നിന്നും പൂജാരിമാരെ വിലക്കികൊണ്ടുള്ള നിര്‍ദേശം പുറത്തിറങ്ങിയത്. 

അയോധ്യയിലെ രാമക്ഷേത്രത്തിനായി പ്രധാനമായും ഒരു പൂജാരിയും ഇദ്ദേഹത്തിന് സഹായികളായി നാലു പൂജാരിമാരുമാണുള്ളത്. ഇവര്‍ക്ക് അഞ്ച് അസിസ്റ്റന്‍റ് പൂജാരിമാരെ കൂടി നല്‍കാന്‍ ട്രസ്റ്റ് തീരുമാനിച്ചിരുന്നു. വെളുപ്പിനെ 3.30 മുതല്‍ പാത്രി 11 മണി വരെയാണ് പൂജ സമയം. പൂജാരിമാരുടെ ഓരോ ടീമും അഞ്ച് മണിക്കൂര്‍ ക്ഷേത്രത്തില്‍ ശുശ്രൂഷ ചെയ്യണമെന്നും ട്രസ്റ്റ് നിര്‍ദേശിച്ചു.