121 പേരുടെ മരണത്തിനിടയാക്കിയ ഹാത്രസ് ദുരന്തമുണ്ടായി അഞ്ചാം ദിവസത്തിലേക്ക് കടക്കവെ അന്വേഷണം സത്സംഗ് നടത്തിയ ആൾ ദൈവം ഭോലെ ബാബയിലേക്ക് എത്തിയതായാണ് വിവരം . മെയിൻപുരിയിലെ ആശ്രമം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ഭോലെ ബാബയെ ചോദ്യം ചെയ്തതായാണ് സൂചന. ആശ്രമത്തിൽ ഉണ്ടായിരുന്ന രണ്ടു വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ചില സുപ്രധാന രേഖകളും പരിശോധനയിൽ കണ്ടെത്തി.
ഇക്കാര്യത്തിൽ പ്രതികരിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇപ്പോഴും ഭോലെ ബാബക്കെതിരെ കേസെടുത്തിട്ടില്ല. അതേസമയംമുഖ്യ സംഘാടകൻ ദേവ് പ്രകാശ് മധു കറിനെ പോലീസ് അറസ്റ്റ് ചെയ്തതായും ഡൽഹിയിൽ വെച്ച് കീഴടങ്ങുകയായിരുന്നുവെന്നും അഭിഭാഷകൻ എ പി സിംഗ് അറിയിച്ചു.ദുരന്തത്തിൽ പരിക്കേറ്റ മധുകർ ഡൽഹി നജഫ്ഗഢിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹത്രാസ് പോലീസ് മധുകറിനെ കണ്ടെത്തുന്ന വർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഭോലെ ബാബയിലേക്ക് അന്വേഷണസംഘം എത്തിയ സാഹചര്യത്തിലാണ് കീഴടങ്ങൽ എന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ഭോലെബാബ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയെ സഹായിച്ചു എന്ന് പ്രത്യേക അന്വേഷണ സംഘത്തിൻറെ റിപ്പോർട്ടിൽ ഉണ്ടെന്ന വാർത്തകൾ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.