തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ അലമാരകളില്‍ തീര്‍ത്ത രഹസ്യ അറയില്‍. ചിന്നിഗ്രാമില്‍ ഫ്രിസാല്‍ മേഖലയില്‍ അലമാരകള്‍ക്കുള്ളില്‍ ഭീകരര്‍ ഒരു ബങ്കര്‍ തന്നെ തീര്‍ത്തിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അലമാരയുടെ വാതിൽ തുറന്നാൽ രഹസ്യ അറകളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലായിരുന്നു നിർമാണം. ഒരാള്‍ക്ക് കഷ്ടിച്ച് കയറിപോകാന്‍ സാധിക്കുന്ന ഇടുങ്ങിയ അറയാണ് അലമാരയില്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തീവ്രവാദികളെ വീട്ടില്‍ പാര്‍പ്പിച്ച ഗ്രാമീണര്‍ക്ക് സംഭവത്തിലുള്ള പങ്കിനെ പറ്റി അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ആറ് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലിൽ മരിച്ചത്.
‘‘അലമാരകളിൽ ആളുകൾക്ക് ഒളിച്ചിരിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേകം നിർമിച്ച അറകളിലാണ് ഭീകരർ ഉണ്ടായിരുന്നത്. ദേശീയപാതയിൽനിന്ന് അകലെ കുൽഗാമിന്റെ ഉൾപ്രദേശങ്ങളിലായിരുന്നു ഏറ്റുമുട്ടൽ. ഇവിടെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കി. കൊല്ലപ്പെട്ട ഭീകരർ എല്ലാവരും ഹിസ്ബുൽ മുജാഹിദീൻ സംഘടനയുടെ ഭാഗമാണ്. അതിലൊരാൾ സംഘടനയുടെ ഡിവിഷൻ കമാൻഡർ അഹമ്മദ് ബട്ടാണ്,’ ഡിജിപി ആർ.എസ്.സ്വയിൻ പറഞ്ഞു.