ജമ്മു കശ്മീരില്‍ ലഫ്.ഗവര്‍ണര്‍ക്ക് വിപുലമായ അധികാരങ്ങള്‍നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമല്ലെന്ന് പ്രതിപക്ഷം. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ അവസരത്തില്‍ ജമ്മുവിലെ പൊലീസും ക്രമസമാധാനപാലനവും നിയന്ത്രണത്തില്‍ വരുത്താന്‍ കൂടിയുള്ള ശ്രമമാണ് കേന്ദ്രം നടത്തിയത്. പൊലീസ്, എജി,സിവില്‍ സര്‍വീസ്, എന്നിവരുടെ നിയമനം, സ്ഥലംമാറ്റം, പ്രോസിക്യൂഷന്‍ എന്നിവയ്ക്ക് ലഫ്.ഗവര്‍ണറുടെ അനുമതി നിര്‍ബന്ധമാക്കി. നിയമവകുപ്പുമായി ബന്ധപ്പെട്ട ഫയലുകളും ചീഫ്സെക്രട്ടറി ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കണം.ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ കൈകളിലൂടെ മാത്രമേ സുപ്രധാന രേഖകളെല്ലാം ഇനി നീങ്ങുകയുള്ളൂവെന്നു സാരം.
2019 ഓഗസ്റ്റിലാണ് സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് ജമ്മുകശ്മീര്‍,ലഡാക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളാക്കിയത്. പിന്നാലെ ജമ്മുകശ്മീര്‍ പുനസംഘടനാചട്ടം വിജഞാപനം ചെയ്തു. ജമ്മുകശ്മീരിനു പൂര്‍ണ സംസ്ഥാന പദവി വൈകാതെ തിരികെ നല്‍കുമെന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ പുതിയനീക്കത്തോടെ സമീപ ഭാവിയിലൊന്നും ഇതു ലഭിക്കില്ലെന്ന സന്ദേശമാണ് കേന്ദ്രം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു.
അധികാരമെല്ലാം ഗവര്‍ണറിലേക്ക് ആവാഹിക്കുന്നത് തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിനു തിരിച്ചടിയാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ 30നകം തിരഞ്ഞെടുപ്പ് നടത്തണം. ലോക്സഭാ തിരഞ്ഞെടുപ്പ് സുഗമമായി നടന്ന പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുന്നതിലും നീതീകരണമില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താവുന്നതാണെന്ന് വ്യക്താക്കിയിരുന്നു. അധികാരവും ഭരണവുമെല്ലാം ലഫ്.ഗവര്‍ണറുടെ പരിധിയിലാകുന്നതോടെ തിരഞ്ഞെടുപ്പില്‍ ഏത് കക്ഷി അധികാരത്തില്‍ വന്നാലും ഭരണകൂടം ചിറകറ്റ പക്ഷിയെപ്പോലെയാകുമെന്നാണ് പ്രതിപക്ഷം പറയുന്നത്.
തിരഞ്ഞടുപ്പില്‍ ബിജെപി വിരുദ്ധ കക്ഷികള്‍ അധികാരത്തില്‍ വരുമെന്ന ഭയം മൂലമാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുണ്ടായിരിക്കേണ്ട അധികാരങ്ങള്‍ പലതും ലഫ്.ഗവര്‍ണറിലേക്ക് മാറ്റുന്നതെന്നാണ് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി എക്സിലൂടെ പ്രതികരിച്ചത്. ജനങ്ങള്‍ തിരഞ്ഞടുക്കുന്ന മുഖ്യമന്ത്രി റബര്‍ സ്റ്റാംപാകുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല ആരോപിച്ചു.
അതേസമയം കശ്മീരികള്‍ രക്തസാക്ഷിദിനമയി ആചരിച്ചിരുന്ന ദിവസം തന്നെ കേന്ദ്രം ഈ നീക്കം നടത്തിയത് മനപൂര്‍വമാണെന്നും പ്രതിപക്ഷം പറയുന്നു. 1931ജൂലൈ 13ന് അന്നത്തെ ദ്രോഗ രാജാവിനെതിരെയുണ്ടായ പ്രക്ഷോഭത്തിനിടെ 22പേര്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മയ്ക്കാണ് രക്തസാക്ഷിദിനം ആചരിക്കുന്നത്. അവധിദിവസമായിരുന്ന ഈ ദിനം 2019ല്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിനു പിന്നാലെയാണ് റദ്ദാക്കിയത്. കേന്ദ്രനീക്കങ്ങളെല്ലാം കൃത്യമായ ഉദ്ദേശ്യത്തോടെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.