TOPICS COVERED

സ്കൂട്ടറിനു പിന്നില്‍ നായയുടെ ജഡം കെട്ടിവലിച്ച് കിലോമീറ്ററുകളോളം ഓടിച്ചുപോയ ഒരാളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ അമര്‍ഷം നിറയ്കുന്നു. പിന്നാലെ പോയ വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യം കണ്ടവരെല്ലാം ഇത് ചെയ്തയാള്‍ എത്ര ക്രൂരനാണെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. ഇതേ രീതിയിലുള്ള ശിക്ഷതന്നെ അയാള്‍ക്ക് നല്‍കണമെന്നും വിഡിയോയുടെ താഴെ ഒട്ടേറെപ്പേര്‍ കമന്‍റ് ചെയ്തു.

കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. മല്ലാറിലാണ് ഈ ക്രൂരത അരങ്ങേറിയത്. നായ ചത്തശേഷമാണോ ജീവനുള്ളപ്പോഴാണോ സ്കൂട്ടറിനുപിന്നില്‍ കെട്ടിയതെന്ന് വ്യക്തമല്ല. നായയുടെ കഴുത്തില്‍ കെട്ടിയിരിക്കുന്ന ചങ്ങല സ്കൂട്ടറിന്‍റെ പിന്നില്‍ കൊളുത്തിയിട്ടാണ് വാഹനം ഓടിച്ചുപോകുന്നത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ പൊലീസ് സ്വമേധയാ കേസെടുത്തു.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് ഉടുപ്പി എസ്.പി. ഡോ. അരുണ്‍ അറിയിച്ചു. ചത്ത നായയെയാണ് കെട്ടിവലിച്ചുകൊണ്ടുപോയതെന്നാണ് പ്രതി പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Man tied a dog to his scooter and dragged it for over a kilometer. The disturbing event was captured on video by bystanders.