ഷിരൂര്‍ ദൗത്യം പ്രതിസന്ധികളിലും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാണാതായ മൂന്നുപേരെയും കണ്ടെത്താന്‍ ശ്രമം തുടരുമെന്നും മന്ത്രി പറഞ്ഞു. ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്‍ ചങ്ങാടങ്ങള്‍ എത്തിക്കും. പുഴമധ്യത്തില്‍ സ്ഥാപിക്കുന്ന ചങ്ങാടങ്ങളില്‍ നിന്ന് തിരച്ചില്‍ തുടരും. പ്ലാറ്റ്ഫോമില്‍നിന്ന് ഇരുമ്പുവടം ഉപയോഗിച്ച് പുഴയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കും. അതേസമയം, പുഴയില്‍ ശക്തമായ അടിയൊഴുക്കാണ്. എട്ട് നോട്സ് വരെയെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പ്രതിസന്ധികള്‍ക്ക് നടുവില്‍ അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും തുടരുകയാണ്. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത വിധം കുത്തിയൊലിക്കുയാണ് ഗംഗാവാലിപ്പുഴ. അടിയൊഴുക്ക് അതിശക്തം. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നിലവില്‍ നടക്കുന്നത്. പുഴയ്ക്ക് നടുവിലെ മണ്‍കൂനയില്‍ നിന്ന് ലോറിയുടേതെന്ന് കരുതുന്ന പുതിയ സിഗ്നല്‍ കിട്ടി.
തിരച്ചിലിന് തടസമായി രാവിലെ മുതല്‍ കനത്ത മഴയാണ്. ഗംഗാവലിപ്പുഴയില്‍ അടിയൊഴുക്ക് എട്ട് നോട്സിന് മുകളിലാണ്. ഒഴുക്ക് മൂന്ന് നോട്സിനുതാഴെയെത്തിയാലേ മുങ്ങല്‍വിദഗ്ധര്‍ക്ക് ഇറങ്ങാനാകൂ. അതിനായാണ് കാത്തിരിപ്പ്. എന്നാല്‍ കാലാവസ്ഥ പ്രതികൂലം തന്നെ. ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് ഒാറഞ്ച് അലര്‍ട്. ഇടക്കിടെ മഴ ശക്തിപ്രാപിക്കുന്നു. പുഴയിലെ ഒഴുക്കിനും കലങ്ങിയ നിറത്തിനും കുറവില്ല. പതിനൊന്നാം ദിനവും അനിശ്ചിതത്വം.
ഏഴുമണിയോടെ സൈനിക സംഘം തിരച്ചിലിനായെത്തിയിരുന്നു. രണ്ട് ബൂം മണ്ണുമാന്തിയന്ത്രങ്ങള്‍ ജോലി തുടങ്ങി. പുഴയുടെ തീരത്തേക്ക് വാഹനങ്ങള്‍ക്കിറങ്ങാനുള്ള വഴിയൊരുക്കലാണ് ഇന്ന് രാവിലെ പ്രധാനമായും നടന്നത്. എട്ടുമണിയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായി. പത്തേകാലോടെ നേവി സംഘം ബോട്ടില്‍ പുഴയിലിറങ്ങി. ലോറി കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ച് പരിശോധന. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇറങ്ങാന്‍ അനുകൂലമായ സാഹചര്യമാണോ എന്നാണ് പ്രധാനമായും നോക്കിയത്. മുങ്ങല്‍സംഘത്തിലുള്ളത് അതിവിദഗ്ധരെന്ന് ഡിഫന്‍സ് പിആര്‍ഒ മനോരമ ന്യൂസിനോട് പറഞ്ഞു.
പതിനൊന്നുമണിയോടെ ഡ്രോണ്‍ പറത്തിയുള്ള പരിശോധന തുടങ്ങി. മനുഷ്യ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ പറഞ്ഞു . ഡ്രോൺ പരിശോധനയിൽ സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എകെഎം അഷ്‌റഫ് പറഞ്ഞു. മണ്ണ് നീക്കം ചെയ്ത ഷിരൂര്‍ ദേശീയപാതയിലൂടെ ഇന്നലെ രാത്രി വാഹനങ്ങള്‍ കടത്തിവിട്ടു. ദേശീയപാത 66 ഭാഗികമായാണ് തുറന്നത്. പകല്‍ തിരച്ചില്‍ സമയത്ത് വാഹനങ്ങള്‍ കടത്തിവിടുന്നില്ല. അര്‍ജുന്‍ എവിടെ എന്ന ചോദ്യത്തിന് പതിനൊന്നാം ദിവസവും ഉത്തരം കിട്ടിയിട്ടില്ല