ഒളിംപ്യൻ വിനേഷ് ഫോഗട്ടിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡ. കോൺഗ്രസിന് ഹരിയാന അസംബ്ലിയിൽ ജയിപ്പിക്കാനുള്ള അംഗബലമുണ്ടായിരുന്നെങ്കിൽ നോമിനേറ്റ് ചെയ്യുമായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജിയും ഇതേ ആവശ്യം ഉന്നയിച്ചു. അതേസമയം കോൺഗ്രസിന്റേത് രാഷ്ട്രീയ നാടകമെന്ന് വിനേഷിന്റെ അമ്മാവൻ മൻവീർ ഫോഗട്ട് പറഞ്ഞു.
ഉടൻ രാജ്യസഭാ തിരഞ്ഞെടുപ്പ് ഉണ്ട് വിനേഷിനെ പ്രചോദിപ്പിക്കാൻ അവളെ നോമിനേറ്റ് ചെയ്യണം. ഞങ്ങൾക്ക് ഭൂരിപക്ഷമില്ല, ഇല്ലെങ്കിൽ ഞാൻ അവളെ നാമനിർദ്ദേശം ചെയ്യുമായിരുന്നു എന്നായിരുന്നു ഹൂഡയുടെ വാക്കുകൾ. അദ്ദേഹത്തിൻ്റെ മകൻ ദീപേന്ദർ ഹൂഡയും അതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ദീപീന്ദർ ഹൂഡ ലോക്സഭയിലേക്ക് മത്സരിച്ചതോടെ ഹരിയാനയിൽ ഒഴിവു വന്ന ഒരു രാജ്യസഭാ സീറ്റിലും സെപ്റ്റംബർ മൂന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
അതേസമയം കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്ന് വിനേഷ് ഫോഗട്ടിന്റെ അമ്മാവൻ മൻവീർ ഫോഗട്ട് പറഞ്ഞു.
തന്റെ മകൾ ഗീത ഫോഗട്ട് നിരവധി മെഡൽ നേടിയിട്ടും രാജ്യസഭയിലേക്ക് അയച്ചില്ലെന്നും അന്ന് ഹരിയാനയിൽ കോൺഗ്രസിയായിരുന്നു അധികാരത്തിലെന്നും മൻവീർ പറഞ്ഞു. വിനേഫിന്റെ കസിനും മുൻ ഗുസ്തി താരവും ബിജെപി നേതാവുമായി ബബിത ഫോഗട്ടും കോൺഗ്രസിനെതിരെ രംത്ത് വന്നു. ഒരു ദുരന്തത്തിൽ നിന്ന് എങ്ങനെ രാഷ്ട്രീയ അവസരം ഉണ്ടാക്കാമെന്നത് കോൺഗ്രസിൽ നിന്ന് പഠിക്കാമെന്ന് ബബിത വിമർശിച്ചു.
വിനേഫിന് രാജ്യസഭയിലേക്ക് മത്സരിക്കാനാകില്ല
നിയമപ്രകാരം നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിനേഫ് ഫോഗട്ടിന് മത്സരിക്കാനാകില്ല. 30 വയസിന് താഴെ പ്രായമുള്ളൊരാൾക്ക് രാജ്യസഭയിലേക്ക് മത്സരിക്കാനാകില്ലെന്നതാണ് ചട്ടം. നിലവിൽ 29 കാരിയായ ഫോഗട്ടിന് ഓഗസ്റ്റ് 25 നാണ് മുപ്പത് വയസ് തികയുന്നത്. 12 സീറ്റികളിലെ ഒഴിവിലേക്ക് ഓഗസ്റ്റ് 14 ന് നോട്ടിഫിക്കേഷൻ വരും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. ഈ തീയതിക്ക് മുൻപ് 30 വയസ് തികയാത്തതിനാൽ കോൺഗ്രസ് വിചാരിച്ചാലും ഫോഗട്ടിനെ രാജ്യസഭയിലേക്ക് അയക്കാനാകില്ല.