തമിഴകത്ത് രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും തമ്മിലുള്ള വാക് പോര് പതിവാണ്. ചിലപ്പോഴൊക്കെ അത് പരിധി വിടാറുമുണ്ട്. ഡിഎംകെ മന്ത്രിസഭയിലെ മുതിർന്ന അംഗം ദുരൈമുരുകനും സൂപ്പർതാരം രജനീകാന്തും തമ്മിലുള്ള ‘ഉരസ’ലാണ് ഏറ്റവും ഒടുവിലത്തേത്.
കരുണാനിധിയെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ, ഡിഎംകെയെ ‘സീനിയർ വിദ്യാർഥികളുടെ ക്ലാസ് മുറി’യോട് ഉപമിച്ച് രജനി നടത്തിയ പരാമർശമാണു ഉടക്കിലേക്ക് നയിച്ചത്.
ഡിഎംകെയിൽ ഒരുപാട് മുതിർന്ന വിദ്യാർഥികളുണ്ട്. പരീക്ഷയിൽ റാങ്ക് നേടിയിട്ടും അതേ ക്ലാസിൽ തുടരുകയാണവർ. ഇവരെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. കരുണാനിധിയുടെ ജീവിതം പോലും ദുഷ്കരമാക്കാൻ കഴിയുന്ന മിസ്റ്റർ ദുരൈമുരുകനുണ്ട്. സ്റ്റാലിൻ സർ, നിങ്ങൾക്ക് ഹാറ്റ്‌സ് ഓഫ്..’ എന്നായിരുന്നു ദുരൈമുരുകനെ വേദിയിലിരുത്തി രജനിയുടെ കമന്റ്.മറ്റൊരു ചടങ്ങിൽ ഇക്കാര്യത്തെക്കുറിച്ചു മാധ്യമങ്ങൾ ചോദിച്ചതോടെ ദുരൈമുരുകൻ തിരിച്ചടിച്ചു: ‘പല്ല് കൊഴിഞ്ഞവരും താടി നരച്ചവരുമായ നടന്മാർ യുവതാരങ്ങൾക്ക് അവസരം നിഷേധിച്ച് അഭിനയ രംഗത്ത് തുടരുകയാണ്..’
പിന്നാലെ, രജനിയെ അവഹേളിക്കുകയാണെന്നും ഡിഎംകെയ്ക്കുള്ളിൽ പ്രശ്നങ്ങളാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി. ഇതോടെ, ഡിഎംകെ ഉന്നത നേതൃത്വം ഇടപെട്ടാണു വിഷയം അവസാനിപ്പിച്ചത്. തുടർന്നു മാധ്യമങ്ങളെ കണ്ട രജനിയും ദുരൈമുരുകനും തങ്ങൾ പറഞ്ഞതു വെറും തമാശയാണെന്നും സൗഹൃദം തുടരുമെന്നും പറഞ്ഞു