കാർഗിൽ യുദ്ധത്തിന് ഇടയാക്കിയത് തങ്ങളുടെ സൈന്യമെന്ന് കാൽനൂറ്റാണ്ടിനുശേഷം സമ്മതിച്ച് പാക്കിസ്ഥാൻ. റാവൽപിണ്ടിയിൽ പ്രതിരോധ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പാക് കരസേനാ മേധാവി ജനറൽ അസിം മുനീർ ഇക്കാര്യം വ്യക്തമാക്കിയത്.
1948, 1965, 1971, 1999 കാർഗിൽ എന്നീ യുദ്ധങ്ങളിലും സിയാച്ചിനിലും ആയിരക്കണക്കിന് സൈനികർ രക്തസാക്ഷികളായെന്നാണ് പാക് കരസേനാധിപൻ ജനറൽ അസിം മുനീർ പറഞ്ഞത്. അതായത് കാർഗിൽ യുദ്ധത്തിന് പിന്നിൽ പാക് സൈന്യമായിരുന്നുവെന്ന് പാക്കിസ്ഥാൻ ഔദ്യോഗികമായി സമ്മതിക്കുന്നത് ഇതാദ്യം. കാർഗിൽ മേഖലയിലെ ഇന്ത്യൻ പോസ്റ്റുകളിൽ നുഴഞ്ഞുകയറിയത് കശ്മീരിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവരോ മുജാഹീദിനുകളോ ആയിരുന്നുവെന്നാണ് പാക് ഭരണകൂടവും സൈന്യവും ഇതുവരെ വാദിച്ചിരുന്നത്.
25 വർഷത്തിനുശേഷമുള്ള പാക്കിസ്ഥാന്റെ കുറ്റസമ്മതത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1999ൽ മേയ് മുതൽ ജൂലൈവരെ നീണ്ടുനിന്ന കാർഗിൽ യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. ഓപ്പറേഷൻ വിജയ് എന്ന സൈനികദൗത്യം പ്രഖ്യാപിച്ച് പോരാടിയ ഇന്ത്യൻ സൈന്യം കാർഗിലിൽ നുഴഞ്ഞുകയറിയെത്തിയ പാക് സൈന്യത്തെ തുരത്തിയതാണ് കാർഗിൽ യുദ്ധചരിത്രം